ന്യൂഡൽഹി: ഫോൺ ചോർത്തൽ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ബി.ഐയ്ക്ക് അനുമതി നൽകി. ഇത് സംബന്ധിച്ച് 17ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്ത കാര്യം വ്യക്തമാക്കി സി.ബി.ഐക്ക് കത്ത് ലഭിച്ചു. സിസോദിയയെ വിചാരണ ചെയ്യാൻ ഡൽഹി ഗവർണർ വിനയ് കുമാർ സക്സേന ഒമ്പതിന് അനുമതി നൽകിയതിന് പിന്നാലെയാണ് സി.ബി.ഐ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടിയത്.
ആം ആദ്മി പാർട്ടി സർക്കാർ ആദ്യമായി അധികാരത്തിലെത്തിയ 2015ൽ രഹസ്യ വിവരങ്ങൾ തേടാനായി ഫീഡ്‌ബാക്ക് യൂണിറ്റുണ്ടാക്കിയെന്ന കേസിലാണ് സി.ബി.ഐ അന്വേഷണം നടത്തി പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. ഈ യൂണിറ്റിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന മനീഷ് സിസോദിയ ആയിരുന്നു അന്ന് വിജിലൻസ് മേധാവി. 17 കരാർ ജീവനക്കാരുമായി 2016 ഫെബ്രുവരി മുതലാണ് ഫീഡ്ബാക്ക് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. ഐ.ബിയിൽ നിന്നും കേന്ദ്ര സേനകളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരാണ് സംഘത്തിലെ ഭൂരിഭാഗം പേരും. ഫീഡ്ബാക്ക് യൂണിറ്റ് വഴി രാഷ്ട്രീയ എതിരാളികളുടെ ഫോണുകൾ ചോർത്തിയതായാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് സി.ബി.ഐ പറയുന്നു. മറ്റ് അന്വേഷണ ഏജൻസികളുടെ അധികാരങ്ങളെ മറികടന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ നിയമം ലംഘിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനമെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്. 8 മാസത്തിനിടെ 700 കേസുകളിൽ അന്വേഷണം നടത്തിയതായും ഇതിൽ 60 ശതമാനം കേസുകളും രാഷ്ട്രീയ താത്പര്യമുള്ളവയായിരുന്നുവെന്നും സി.ബി.ഐ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. ഫീഡ്ബാക്ക് യൂണിറ്റ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മാത്രമാണ് റിപ്പോർട്ട് നൽകിയിരുന്നത്.
യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സർക്കാർ അനുവദിക്കുകയും രഹസ്യ വിവരങ്ങൾ നൽകിയവർക്ക് പ്രതിഫലം നൽകിയെന്ന പേരിൽ 36 ലക്ഷം രൂപ പൊതുഖജനാവിന് നഷ്ടം ഉണ്ടാക്കിയതായും സി.ബി.ഐ വ്യക്തമാക്കുന്നു.
രാഷ്ട്രീയ എതിരാളികളുടെ പേരിൽ കള്ളക്കേസുകൾ ഫയൽ ചെയ്യുന്നത് ഭീരുത്വമാണെന്ന് മനീഷ് സിസോദിയ ട്വിറ്ററിലൂടെ പ്രതികരിച്ചു. ആം ആദ്മി പാർട്ടി വളരുമ്പോൾ കേസുകളും ഫയൽ ചെയ്ത് കൊണ്ടിരിക്കും. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |