കാസർകോട്: രണ്ട് ലോറികൾ തടഞ്ഞ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഡ്രൈവർമാരെ താഴെ ഇറക്കിയ ശേഷം പണവും മൊബൈൽ ഫോണുകളും കവർന്ന് ലോറികളുമായി കടന്ന ആറംഗസംഘത്തിലെ നാലുപേരെ, അതിസാഹസികമായി പൊലീസ് പിടികൂടി. ചികൂർപാതയിലെ മുഹമ്മദ് സഫ്വാൻ (22), മുംബൈയിലെ രാകേഷ് കിഷോർ (30), പൈവളിഗെ കളായിലെ സഹാഫ് (22), സോങ്കാലിലെ ഹൈദർ അലി (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. രക്ഷപ്പെട്ട രണ്ട് പ്രതികൾക്ക് വേണ്ടി തിരച്ചിൽ നടത്തിവരികയാണ്.
അക്രമവിവരമറിഞ്ഞ് എത്തിയ മഞ്ചേശ്വരം ഇൻസ്‌പെക്ടർ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ലോറികൾ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് കീഴടക്കിയത്.
അടുത്തിടെ കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറിങ്ങിയ 25 കേസുകളിലെ പ്രതിയായ മിയാപ്പദവിലെ അബ്ദുൽ റഹിമിന്റെ നേതൃത്വത്തിലായിരുന്നു ഗുണ്ടാ വിളയാട്ടം. റഹിം കേസിലെ ഒന്നാം പ്രതിയാണ്. പിടിയിലായവരിൽ നിന്ന് തോക്കും നാല് തിരകളും കാറും കസ്റ്റഡിയിലെടുത്തു.
ആൾട്ടോ കാറിലും ബൈക്കിലുമായി എത്തിയ ആറംഗ സംഘം ബജംഗളയിൽ വെച്ച് ലോറികൾ തടഞ്ഞ് നിർത്തി തോക്ക് ചൂണ്ടി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഡ്രൈവർമാരെ താഴെ ഇറക്കി അവരുടെ കൈവശം ഉണ്ടായിരുന്ന 3000 രൂപയും മൊബൈൽ ഫോണുകളും തട്ടിയെടുത്തതിനു ശേഷം ലോറികളുമായി സംഘം കടന്നുകളഞ്ഞു. സംഭവമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസ് പ്രതികൾ കടന്നു പോയ വഴി മനസിലാക്കി പിന്തുടർന്ന് കുരുഡപ്പദവ് കൊമ്മങ്കള റോഡരികിൽ ലോറികൾ കണ്ടെത്തുകയായിരുന്നു. ലോറികൾ റോഡരികിൽ നിർത്തി കുറച്ച് അകലെ ആൾട്ടോ കാറിൽ സംഘം ലോറിയുടമകളെ വിളിച്ച് പണം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ലോറിയുടമകളായ സുധാകരൻ, നിഖിൽ എന്നിവരോട് അരലക്ഷം രൂപ വീതമാണ് ആവശ്യപ്പെട്ടത്. അതിനിടെ പൊലീസിനെ കണ്ട സംഘം കാറിൽ നിന്നിറങ്ങി പൊലീസിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമം നടത്തി. തുടർന്ന് മൽപ്പിടുത്തത്തിലാണ് നാലു പ്രതികളെ പൊലീസ് കീഴടക്കിയത്. ഇതിനിടെ രണ്ട് പേർ പൊലീസിനെ തള്ളി മാറ്റി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
ഗുണ്ടാസംഘം വിളയാടുന്ന അതിർത്തി മേഖലയിൽ സി.ഐ എ. സന്തോഷ് കുമാർ, എസ്.ഐ എൻ. അൻസാർ എന്നിവരുടെ നേതൃത്വത്തിൽ മഞ്ചേശ്വരം പൊലീസ് കർശന നിരീക്ഷണത്തിലായിരുന്നു. ഇതേ തുടർന്ന് ഏഴ് മാസത്തോളമായി സംഘങ്ങൾ ഒതുങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |