ന്യൂഡൽഹി: രാജ്യവ്യാപകമായി ആർത്തവാവധി നടപ്പിലാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ഇത് നയപരമായ വിഷയമാണെന്നും കോടതി ഉത്തരവിറക്കിയാൽ പലസ്ഥാപനങ്ങളും സ്ത്രീകളെ ജോലിയ്ക്ക് എടുക്കാതെയാകുമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാൻ ഹർജിക്കാരോട് കോടതി നിർദ്ദേശിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും അവിടെത്തെ പല ക്യാമ്പസുകളിലുമടക്കം ആർത്തവാവധി നൽകിയിട്ടുണ്ടെന്നും ഇത് രാജ്യവ്യാപകമായി നടപ്പിലാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
ആർത്തവാവധിയുമായി ബന്ധപ്പെട്ട നിർദേശം കോടതിയ്ക്ക് നൽകാനാകില്ല. സർക്കാരാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്. കോടതി ഇത്തരമൊരു ഉത്തരവിറക്കിയാൽ പല സ്ഥാപനങ്ങളിലും സ്ത്രീകളെ ജോലിക്കെടുക്കാൻ മടിക്കുമെന്നും ഇത് അവരുടെ ജോലി സാദ്ധ്യത ഇല്ലാതാക്കുന്ന അവസ്ഥ വരുത്തുമെന്നും കോടതി പറഞ്ഞു. അതിനാൽ നയപരമായ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |