കോഴിക്കോട്: മുസ്ലീംലീഗ് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം. ജില്ലാ പ്രസിഡന്റായി എം.എ റസാഖും ജനറൽ സെക്രട്ടറിയായി ടി.ടി ഇസ്മായിലും ട്രഷററായി സൂപ്പി നരിക്കാട്ടേരിയും തിരഞ്ഞെടുക്കപ്പെട്ടു. കെ.എ.ഖാദർ, അഹമ്മദ് പുന്നക്കൽ, എൻ.സി അബൂബക്കർ, പി.അമ്മദ്, എസ്.പി.കുഞ്ഞമ്മദ്, പി.ഇസ്മായിൽ, വി.കെ.സി.ഉമ്മർ മൗലവി എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. സെക്രട്ടറിമാരായി സി.പി.എ.അസീസ്, വി.കെ.ഹുസൈൻ കുട്ടി, ഒ.പി.നസീർ, അഡ്വ.എ.വി.അൻവർ, എ.പി.അബ്ദുൽ മജീദ്, എം. കുഞ്ഞാമുട്ടി, കെ.കെ.നവാസ് എന്നിവരെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ കമ്മിറ്റിയിലെ ജനറൽ സെക്രട്ടറിയായിരുന്നു കൊടുവള്ളി കിഴക്കോത്ത് സ്വദേശിയായ എം.എ.റസാഖ് . കോഴിക്കോട് സി.എച്ച്.സെന്റർ ജനറൽ സെക്രട്ടറിയാണ്. മുൻ പി.എസ്.സി അംഗമായ ടി.ടി ഇസ്മായിൽ വർഷങ്ങൾക്ക് ശേഷമാണ് പാർട്ടി പദവിയിൽ തിരിച്ചെത്തുന്നത്. കൊയിലാണ്ടി വെങ്ങളം സ്വദേശിയാണ്. നേരത്തെ ജില്ലാ കമ്മിറ്റി ട്രഷറർ ആയിരുന്നു. കെ.റെയിൽ വിരുദ്ധ സമരസമിതി ജില്ലാ ചെയർമാനാണ്. സൂപ്പി നരിക്കാട്ടേരി നിലവിൽ നാദാപുരം മണ്ഡലം പ്രസിഡന്റാണ്. ജില്ലാ ട്രഷറർ ആയതോടെ മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെയ്‌ക്കേണ്ടിവരും. അണ്ടിക്കോട് മിയാമി കൺവൻഷൻ സെന്ററിൽ നടന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗം ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
@ ബഹളവും പ്രതിഷേധവും
മുസ്ലീംലീഗ് ജില്ലാ കൗൺസിൽ യോഗത്തിൽ അസി. റിട്ടേണിംഗ് ഓഫിസർ പി.അബ്ദുൽഹമീദ് എം.എൽ.എ ഭാരവാഹികളുടെ പട്ടിക വായിച്ചപ്പോൾ ഒരു വിഭാഗം കൗൺസിലർമാർ പ്രതിഷേധിച്ചു. വടകര മണ്ഡലത്തിന് ജില്ലാ കമ്മിറ്റിയിൽ പ്രാതിനിദ്ധ്യമില്ലാത്തതിനെതിരെയാണ് പ്രതിഷേധമുയർന്നത്. എഴുതിക്കൊടുത്തിട്ടും ഭാരവാഹിയെ ഉൾപ്പെടുത്തിയില്ലെന്നും പരാതി ഉയർന്നു. വടകര, നാദാപുരം മണ്ഡലങ്ങളിൽ നിന്നെത്തിയവരാണ് പ്രതിഷേധമുയർത്തിയത്. നാദാപുരം മണ്ഡലം പ്രസിഡന്റിനെ ജില്ലാ ട്രഷറർ ആക്കിയത് ശരിയല്ലെന്ന് ആരോപണമുയർന്നു. പി.കെ.കുഞ്ഞാലിക്കുട്ടി ശ്രമിച്ചിട്ടും ബഹളം തുടർന്നതോടെ അരമണിക്കൂറിനുള്ളിൽ യോഗം പിരിച്ചുവിടുകയായിരുന്നു. സമവായത്തിലൂടെ തയാറാക്കിയ പാനൽ അംഗീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ അംഗീകാരം പാനലിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയെങ്കിലും പ്രതിഷേധവും ബഹളവും തുടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |