ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി.എഫ് പെൻഷന് അപേക്ഷിക്കാൻ തൊഴിലുടമയുമായി ചേർന്ന് മേയ് മൂന്നുവരെ സംയുക്ത ഓപ്‌ഷൻ നൽകാമെന്ന് ഇ.പി.എഫ്.ഒ അറിയിച്ചു. മാർച്ച് മൂന്നിന് അവസാനിക്കേണ്ടിയിരുന്ന സമയമാണ് നീട്ടിയത്. ഓപ്‌ഷൻ നൽകാനായി ഇ.പി.എഫ്.ഒ ഔദ്യോഗിക വെബ് സൈറ്റിൽ ലിങ്ക് (https://unifiedportal-mem.epfindia.gov.in/memberInterface) ലഭ്യമാക്കി. എന്നാൽ, എത്ര തുക അധികമായി അടയ്ക്കണമെന്ന് കണക്കാക്കാനുള്ള സംവിധാനമില്ലെന്ന് പരാതിയുണ്ട്. 2014 സെപ്‌തംബർ ഒന്നിന് മുമ്പും ശേഷവും അംഗമായി തുടരുന്നവർക്കാണ് ഓപ്ഷൻ നൽകാനാവുക.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഇ.പി.എഫ് യു.എ.എൻ, പേര്, ജനന തീയതി, ആധാർ നമ്പർ, മൊബൈൽ നമ്പർ (രണ്ടും ലിങ്ക് ചെയ്‌തവർക്ക്) എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് അപേക്ഷ നൽകാം.
അടയ്ക്കേണ്ടത് 8.33%
ഉയർന്ന പെൻഷന് വേണ്ടി യഥാർത്ഥ ശമ്പളത്തെ അടിസ്ഥാനമാക്കി കൂടിയ വിഹിതം പിടിക്കാൻ ജീവനക്കാരനും തൊഴിലുടമയും നൽകുന്ന സമ്മതപത്രമാണ് സംയുക്ത ഓപ്ഷൻ. അടിസ്ഥാന ശമ്പളത്തിന്റെ (ബേസിക് സാലറിയും ഡി.എയും) 8.33 ശതമാനം വിഹിതമായി നൽകണം. 1995 നവംബർ മുതൽ 2001 മേയ് വരെ പരമാവധി ശമ്പളപരിധി 5,000 രൂപയും പെൻഷൻ വിഹിതം 417 രൂപയുമായിരുന്നു. 2001ജൂൺ മുതൽ 2014 ആഗസ്‌റ്റ് വരെ ശമ്പളപരിധി 6,500ഉം വിഹിതം 541ഉം. 2014 സെപ്തംബർ മുതൽ ശമ്പള പരിധി 15,000 രൂപയാക്കി. പെൻഷൻ വിഹിതം 1,250 രൂപയും.
ഉയർന്ന പെൻഷനുള്ള ഓപ്ഷൻ നൽകുമ്പോൾ ഉയർന്ന തുക പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കണം. ഉദാ: 2001 മേയ്ക്ക് മുമ്പുവരെ ശമ്പളം 10,000 രൂപയായിരുന്നെങ്കിൽ ഇതിന്റെ ഉയർന്ന പെൻഷൻ വിഹിതം 8.33 ശതമാനമായ 833 രൂപയാണ്. നേരത്തേ പഴയ പെൻഷൻ ഫണ്ടിലേക്ക് അടച്ച 417 രൂപ കിഴിച്ച് ബാക്കി 416 രൂപ കുടിശികയായി അടയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |