കൊല്ലം: കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാർ ക്രൂരമായി മർദ്ദിച്ചതിനെതിരെ നിയമസഭയിലും പ്രതിഷേധം. ഇന്ധനവിലയ്ക്കൊപ്പം സെസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തുന്ന ക്രൂരമായ നടപടികൾക്കൊപ്പമാണ് കൊല്ലത്തെ ഡി.വൈ.എഫ്.ഐ ആക്രമണവും നിയമസഭയിൽ ഉയർന്നത്.
വ്യവസായ മന്ത്രി പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്ന ഹോട്ടലിന് സമീപത്തെ തട്ടുകടയിൽ നിൽക്കുകയായിരുന്ന യൂത്ത് കോൺഗ്രസുകാരെ 40 ഓളം വരുന്ന ഡി.വൈ.എഫ്.ഐക്കാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അടിയന്തര പ്രമേയ ചർച്ചയിൽ ഷാഫി പറമ്പിൽ പറഞ്ഞു. സംഭവം നടക്കുന്നതിന്റെ നൂറ് മീറ്റർ ചുറ്റളവിൽ നൂറിലേറെ പൊലീസുകാർ ഉണ്ടായിരുന്നിട്ടും അനങ്ങിയില്ല. മയക്കുമരുന്ന്, തട്ടിപ്പ്, വഞ്ചനാകേസ് പ്രതികളടക്കമുള്ളവരാണ് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആക്രമണ സംഘത്തിൽ ഉണ്ടായിരുന്നത്.
കൂടുതൽ ശമ്പളം ചോദിച്ചതിന്റെയും മോഷണ പി.എച്ച്.ഡി.യുടെയും പേരിൽ അറിയപ്പെടുന്ന യൂത്ത് കമ്മിഷൻ അദ്ധ്യക്ഷ ഈ സംഭവം വാട്സ്ആപ്പിൽ സ്റ്റാറ്റസിട്ട് ആഘോഷമാക്കിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അറിയപ്പെടുന്ന ക്രിമിനലുകളുടെ നേതൃത്വത്തിലാണ് കൊല്ലത്ത് യൂത്ത് കോൺഗ്രസുകാർക്ക് നേരെ ആക്രമണം നടന്നതെന്ന് വാക്ക് ഔട്ട് പ്രസംഗത്തിൽ വി.ഡി. സതീശൻ പറഞ്ഞു. ചിന്താ ജോറോമിന്റെ ആഡംബര റിസോർട്ട് വാസം പുറത്ത് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനെതിരെ വധഭീഷണി ഉയർന്നിരുന്നു. ഈ സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല. ഇതിന് പിന്നാലെയായിരുന്നു ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണമെന്നും വി.ഡി.സതീശൻ പറഞ്ഞു.
വിഷ്ണുവിന് പൊലീസ് സംരക്ഷണം
തുടരാൻ ഹൈക്കോടതി
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനുള്ള പൊലീസ് സംരക്ഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് ദിവസം മുമ്പ് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇന്നലെ കേസ് പരിഗണിച്ച കോടതി വിഷ്ണു സുനിലിന് നേരെയുള്ള ഭീഷണി അവസാനിക്കുന്നത് വരെ സംരക്ഷണം തുടരാൻ ഉത്തരവിടുകയായിരുന്നു.
യൂത്ത് കമ്മിഷൻ അദ്ധ്യക്ഷയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ വധഭീഷണി ഉയർന്നതും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡി.വൈ.എഫ്.ഐക്കാർ ആക്രമിച്ചതും ചൂണ്ടിക്കാട്ടിയാണ് വിഷ്ണു സുനിൽ പന്തളം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ കേസ് പരിഗണിക്കുമ്പോൾ സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. അപ്പോൾ എന്തുകൊണ്ട് പ്രതികളെ ഇതുവരെ അറസ്റ്ര് ചെയ്തില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുചോദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |