കൊച്ചി: മെഡിക്കൽ പരിശോധനയുടെ ഭാഗമായി രോഗിയെ സ്‌പർശിച്ചെന്ന പേരിൽ ഡോക്ടറെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് കറുകപുത്തൂർ സ്വകാര്യ ആശുപത്രിയിലെ ഡോ. ഭരത് ചന്ദ്രനെ ആക്രമിച്ച കേസിലെ പ്രതി പട്ടാമ്പി പെരിങ്ങന്നൂർ സ്വദേശി പി.വി. ജംഷീദിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരി എട്ടിന് വൈകിട്ട് ആശുപത്രിയിലെത്തിയ ജംഷീദിന്റെ ഭാര്യയെ ഡോക്ടർ മെഡിക്കൽ പരിശോധനയുടെ ഭാഗമായി സ്പർശിച്ചതിനെത്തുടർന്നാണ് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ഭാര്യയോടു ഡോക്ടർ മോശമായി പെരുമാറിയെന്നും ഇതിൽ കേസുണ്ടെന്നും ജംഷീദിന്റെ ഹർജിയിൽ പറയുന്നു.
കാഷ്വാലിറ്റിയിൽ രണ്ടു നഴ്‌സുമാരുടെ സാന്നിദ്ധ്യത്തിൽ ഡോക്ടർ മോശമായി പെരുമാറിയെന്ന ആരോപണം പ്രഥമദൃഷ്ട്യാ വിശ്വാസയോഗ്യമല്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി, ഡോക്ടറെ ആക്രമിച്ചെന്ന കേസ് രജിസ്റ്റർ ചെയ്തശേഷമാണ് ഈ പരാതി ഉന്നയിച്ചതെന്നും ചൂണ്ടിക്കാട്ടി. പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നത് അപകടകരമായ സാഹചര്യത്തിന് വഴിയൊരുക്കുമെന്നും രോഗികളെ ചികിത്സിക്കാൻ കടമയുള്ള ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൊതുസമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തെ അതു ബാധിക്കുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |