മട്ടാഞ്ചേരി: കപ്പലണ്ടിമുക്കിൽ പ്രവർത്തിക്കുന്ന സ്വർണപ്പണയ സ്ഥാപനത്തിൽനിന്ന് മുക്കുപണ്ടം പണയപെടുത്തി പണം തട്ടിയ കേസിൽ സ്ത്രീയെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം ചവറ സ്വദേശിനി അഭിരാമിയെയാണ് മട്ടാഞ്ചേരി അസി.കമ്മീഷണർ കെ.ആർ. മനോജ്, പൊലീസ് ഇൻസ്‌പെക്ടർ തൃതീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം. അഭിരാമിയും മറ്റൊരു സ്ത്രീയും കൈക്കുഞ്ഞുമായി സ്ഥാപനത്തിൽ എത്തുകയും കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാനാണെന്ന് പറഞ്ഞ് മുക്കുപണ്ടം പണയപ്പെടുത്തി ഒരുലക്ഷം രൂപ വാങ്ങി. പിന്നീട് തട്ടിപ്പ് മനസിലാക്കി പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.സി ടിവി ദൃശ്യങ്ങളുടേയും ഫോൺ വിവരങ്ങളുടേയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കൊപ്പം സ്ഥാപനത്തിൽ എത്തിയ മറ്റൊരു സ്ത്രീയും ആസൂത്രകരായ രണ്ടുപേരും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |