ന്യൂ ഡൽഹി : അദാനിക്കെതിരെയുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ നിക്ഷേപ മേഖലയിലെ നിയന്ത്രണച്ചട്ടങ്ങൾ ശക്തമാക്കാനും, പരിഹാര നിർദ്ദേശങ്ങൾ തയ്യാറാക്കാനുമായി ആറംഗ വിദഗ്ദ്ധ സമിതി രൂപീകരിച്ച് സുപ്രീംകോടതി. റിട്ട. സുപ്രീംകോടതി ജഡ്‌ജി എ.എം. സാപ്രെയാണ് സമിതി അദ്ധ്യക്ഷൻ.
അതേസമയം, അദാനി ഗ്രൂപ്പിനെതിരെയുള്ള നിയമലംഘന ആരോപണങ്ങളിൽ അടക്കം സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡിന് (സെബി) അന്വേഷണം തുടരാം. നിയമം മറികടന്ന് ഓഹരി വിലയിൽ കൃത്രിമം കാട്ടിയോ എന്നും സെബി അന്വേഷിക്കണം.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
എസ്.ബി.ഐ മുൻ ചെയർമാൻ ഒ.പി. ഭട്ട്, ബോംബെ ഹൈക്കോടതി മുൻ ജഡ്‌ജി ജെ.പി. ദേവാധർ, റിലയൻസ് ഇൻഡസ്ട്രീസ് ബോർഡ് ഡയറക്‌ടർ കെ.വി. കമ്മത്ത്, ആധാർ കാർഡിന്റെ ശില്പി നന്ദൻ നിലേക്കനി, ധനകാര്യ നിയമ വിദഗ്ദ്ധൻ സോമശേഖർ സുന്ദരേശൻ എന്നിവരാണ് സമിതി അംഗങ്ങൾ.
സമിതിക്ക് ആവശ്യമുളള എല്ലാ വിവരങ്ങളും ലഭ്യമാക്കാൻ സെബി ചെയർമാൻ നടപടിയെടുക്കണം. കേന്ദ്രസർക്കാരിന് കീഴിലെ ധനകാര്യ, അന്വേഷണ ഏജൻസികൾ സമിതിയുമായി സഹകരിക്കണം. വിദഗ്ദ്ധസമിതി രണ്ട് മാസത്തിനകം മുദ്രവച്ച കവറിൽ റിപ്പോർട്ട് കൈമാറണം.
വിദഗ്ദ്ധ സമിതിയുടെ രൂപീകരണം സെബിയുടെ അന്വേഷണത്തെ ബാധിക്കില്ല. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സെബിക്കും നിർദ്ദേശം നൽകി.
കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ, പൊതുപ്രവർത്തകരായ മനോഹർലാൽ ശർമ, വിശാൽ തിവാരി, അനാമിക ജയ്സ്വാൾ എന്നിവർ സമർപ്പിച്ച പൊതുതാത്പര്യഹർജികൾ പരിഗണിച്ചാണ് സുപ്രീംകോടതി വിധി.
അധികാരികളുടെ
വീഴ്ച അന്വേഷിക്കണം
1. അദാനിയുമായോ മറ്റേതെങ്കിലും കമ്പനിയുമായോ ബന്ധപ്പെട്ട നിയമലംഘന ആരോപണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അധികാരസ്ഥാപനങ്ങൾക്ക് വീഴ്‌ചയുണ്ടായോ എന്ന് സമിതി അന്വേഷിക്കണം
2. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണിയിലുണ്ടായ ചാഞ്ചാട്ടത്തിന് കാരണമായ ഘടകങ്ങൾ വിലയിരുത്തണം
3. നിക്ഷേപകരുടെ അവബോധം ശക്തിപ്പെടുത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |