ന്യൂഡൽഹി: രാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ മറന്ന് ഇന്ത്യൻ ധർമ്മചിന്ത മാതൃകയാക്കി ആഗോളതലത്തിലെ പ്രശ്‌ന പരിഹാരത്തിനായി കൈകോർക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ജി20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനിടെ റഷ്യ, യു.എസ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ യുക്രെയിൻ അധിനിവേശത്തെ അടിസ്ഥാനമാക്കിയായിരുന്നു പരാമർശം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന പ്രമേയം ജി 20 അദ്ധ്യക്ഷപദത്തിനായി തെരഞ്ഞെടുത്തത് ആഗോളസഹകരണ സന്ദേശം ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം പൊതുലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഒത്തുചേരലാവണം. ഒന്നിച്ച് പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ, പരിഹരിക്കാൻ കഴിയുന്നവയ്ക്കു തടസമാകരുത്. ഗാന്ധിജിയുടെയും ബുദ്ധന്റെയും മണ്ണിൽ, ഇന്ത്യൻ ധർമ്മചിന്തയിൽനിന്നു പ്രചോദനം ഉൾക്കൊള്ളാൻ അഭ്യർത്ഥിക്കുന്നു. നമ്മെ വിഭജിക്കുന്നവയിലല്ല, ഒന്നിപ്പിക്കുന്നവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ആഗോളതലത്തിലുള്ള ഭിന്നതകളും ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളും മറന്ന് പിരിമുറുക്കങ്ങൾ എങ്ങനെ പരിഹരിക്കണം എന്ന് അവരവരുടെ നിലപാടുകളിൽ നിന്നുകൊണ്ട് ചിന്തിക്കണമെന്നും മോദി പറഞ്ഞു. അതേസമയം, യുക്രെയിൻ വിഷയത്തിലെ ഭിന്നതകൾ പല വിദേശകാര്യ മന്ത്രിമാരും പ്രകടിപ്പിച്ചു.
സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യയും ഇറ്റലിയും
ന്യൂഡൽഹി: ഇന്ത്യയും ഇറ്റലിയും സാമ്പത്തിക, പ്രതിരോധ, സാങ്കേതിക മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇന്ത്യയിലെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണിയയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇറ്റലിയിൽ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിതയും പ്രായം കുറഞ്ഞ വ്യക്തിയുമായ മെലോണിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
സ്റ്റാർട്ട്അപ്പ് മേഖലയ്‌ക്ക് പ്രധാന്യം നൽകി ഇരു രാജ്യങ്ങൾക്കുമിടയിൽ സ്റ്റാർട്ട് അപ്പ് ബ്രിഡ്‌ജ് രൂപീകരിക്കുമെന്ന് നരേന്ദ്രമോദി അറിയിച്ചു. പുനരുപയോഗ ഊർജം, ഹൈഡ്രജൻ, ഐടി, ടെലികോം, സെമികണ്ടക്‌ടർ, ബഹിരാകാശ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തും.
മേക്ക് ഇൻ ഇന്ത്യ, ആർട്ട്‌മനിർഭർ ഭാരത് പദ്ധതികളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്താൻ മോദി അഭ്യർത്ഥിച്ചു. ഭീകരതയ്‌ക്കും വിഘടനവാദത്തിനുമെതിരായ പോരാട്ടത്തിൽ ഇന്ത്യയും ഇറ്റലിയും തോളോട് തോൾ ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി ഒരു കർമപദ്ധതി രൂപീകരിക്കാനും തീരുമാനിച്ചു.
ഇരു രാജ്യങ്ങളുടെയും വൈവിധ്യം, ചരിത്രം, ശാസ്ത്ര സാങ്കേതിക വിദ്യ, കായികം എന്നിവയിലെ നേട്ടങ്ങൾ ആഗോള വേദിയിൽ കാണിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ പ്രതിരോധ ഉൽപ്പാദന മേഖലയിലും ഇറ്റലി കടന്നുവരുമെന്ന് മോദി പറഞ്ഞു. സംയുക്ത സൈനിക അഭ്യാസങ്ങൾ നടത്തും. പരിശീലന കോഴ്‌സുകളിൽ സഹകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |