തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഇന്ന് പങ്കെടുക്കും. ഇന്ന് പര്യടനം നടക്കുന്ന തൃശൂരിലാണ് അദ്ദേഹം ജാഥയുടെ ഭാഗമാവുക. ഇതിനായി ഇന്നു രാവിലെ ശബരി എക്സ് പ്രസിൽ തിരുവനന്തപുരത്ത് നിന്ന് തിരിക്കും. വൈകിട്ട് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. ഇന്നലെ ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ ജയരാജൻ ജാഥയിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ വിമർശനം ഉയർന്നതായി സൂചനയുണ്ട്. സെക്രട്ടേറിയറ്റിലെ ചർച്ചയുടെ കൂടി അടിസ്ഥാനത്തിലാണ് ജയരാജന്റെ മനം മാറ്റമെന്നാണ് അറിയുന്നത്.
അതേസമയം തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് ആരാണെന്നറിയാമെന്നും അത് പറയേണ്ട സമയത്ത് പറയുമെന്നും ഇ.പി. ജയരാജൻ ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ല. ഞാൻ ജാഥയിൽ അംഗമല്ല. എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം അതുകൊണ്ടുതന്നെ പ്രസക്തമല്ല.
പ്രതിരോധ ജാഥയുടെ ഭാഗമാണ് പാർട്ടിയിലെ എല്ലാവരും. അപ്പോൾ എല്ലാവരും ജാഥയിൽ എവിടെയെങ്കിലും പങ്കെടുത്തേ മതിയാവൂ. കേരളം മുഴുവൻ എനിക്ക് ഒരുപോലെയാണ്. അതുകൊണ്ട് ഏത് ജില്ലയിലും ജാഥയിൽ പങ്കെടുക്കാം.
എന്നെ ടാർഗറ്റ് ചെയ്യുന്ന മാദ്ധ്യമങ്ങളുണ്ട്. അതിനായി ചിലർ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. അവർക്ക് ചിലർ ഉപദേശങ്ങളും നിർദ്ദേശങ്ങളും കൊടുക്കുന്നു. അതിനനുസരിച്ച് വാർത്ത മെനഞ്ഞെടുക്കുന്നു. നിങ്ങൾ മെനഞ്ഞെടുത്താലും പ്രസിദ്ധീകരിച്ചാലും എനിക്കൊരു പ്രശ്നവുമില്ല.
വൈദേകം റിസോർട്ടിൽ ഒരു ഇൻകംടാക്സുകാരും പരിശോധന നടത്തിയിട്ടില്ല. ഇൻകം ഉണ്ടെങ്കിലല്ലേ പരിശോധിക്കേണ്ടതുള്ളൂ. റിസോർട്ടിൽ നടന്നത് ടി.ഡി.എസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയാണ്. ഞാൻ റിസോർട്ടിന്റെ ആരുമല്ല- ജയരാജൻ പറഞ്ഞു.
ജയരാജനെ അനുനയിപ്പിക്കാൻ ഇൻഡിഗോ
ഇടഞ്ഞു നിൽക്കുന്ന ഇ.പി. ജയരാജനെ അനുനയിപ്പിക്കാൻ ഇൻഡിഗോ വിമാന കമ്പനി. ഫോണിൽ അദ്ദേഹത്തെ ബന്ധപ്പെട്ട് തങ്ങളോടുള്ള നിസഹകരണം അവസാനിപ്പിക്കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടത്.
വിമാന കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ ഫോണിൽ വിളിച്ചതായി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. രേഖാമൂലം ആവശ്യപ്പെട്ടാൽ ഇക്കാര്യം പരിഗണിക്കാമെന്ന് അറിയിച്ചെന്നും അദ്ദേഹം വിശദമാക്കി. കഴിഞ്ഞ വർഷം ജൂൺ 13 ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളി മാറ്റാൻ ശ്രമിച്ച സംഭവത്തെ തുടർന്നാണ് ഇൻഡിഗോ കമ്പനി ജയരാജന് രണ്ടാഴ്ചത്തെയും ,രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മൂന്ന് ആഴ്ചത്തെയുംയാത്രാ വിലക്ക് ഏർപ്പെടുത്തിയത്. വിലക്കിനെതിരെ അപ്പീൽ പോകില്ലെന്ന് അന്ന് വ്യക്തമാക്കിയ ജയരാജൻ ,ഇനി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |