കൂട്ടം തെറ്റിയ ആനയെ നാം ഒറ്റയാനെന്ന് വിളിക്കും. ജീവിതത്തിലും അതുപോലെ ഒറ്റപ്പെട്ടുപോകുന്നവരുണ്ട്. വിധിയും സാഹചര്യങ്ങളും വഞ്ചനകളും മൂലം ഒറ്റപ്പെട്ടുപോകുന്നവരെ ചുറ്റിനും കാണാനാകും. നീറിക്കൊണ്ടിരിക്കുന്ന മനസായിരിക്കും അവർക്ക്. എല്ലാമുണ്ടെങ്കിലും ഒറ്റയായിപ്പോയെന്ന് ചിന്തിച്ച് നീറുന്നവരുമുണ്ട് - യുക്തിവാദിയായ രാജേന്ദ്രൻ ഉദാഹരണങ്ങൾ നിരത്തി തന്റെ വാദഗതികൾ സമർത്ഥിച്ചു.
ബന്ധുവലയത്തിലെ രണ്ടു സ്ത്രീകളുടെ ജീവിതം രാജേന്ദ്രൻ വിവരിച്ചപ്പോൾ കേട്ടിരുന്ന സുഹൃത്തുക്കൾക്ക് അതിശയം. സമ്പന്നയായ സുധ അമേരിക്കയിൽ കുടുംബസമേതം താമസിക്കുന്നു. സാധാരണ കുടുംബത്തിൽ ജനിച്ച അവർക്ക് പ്രകൃതി പല അവസരങ്ങളും നൽകി. അത്യാവശ്യത്തിന് പണം. നാട്ടിൽ ഭൂമി. നല്ല രണ്ടു മക്കൾ. ധാരാളം സുഹൃത്തുക്കൾ. ഇടപെടുന്നവർക്കൊക്കെ നല്ല മതിപ്പും സ്നേഹവും. പക്ഷേ ഇക്കാര്യങ്ങൾ അവർ ചിന്തിക്കാറില്ല. തേനീച്ചക്കൂട്ടിൽ നിന്ന് കയ്പുതേടിപ്പോകുന്ന മനസ്. തനിക്കാരുമില്ല, തനിക്കൊന്നുമില്ല എന്ന ചിന്താഗതി. അതിനെ പിന്താങ്ങുന്നവരോട് പ്രത്യേക താത്പര്യമാണ്. കൈവന്ന സുഖസൗകര്യങ്ങളെക്കുറിച്ച് സ്നേഹമുള്ളവർ പറഞ്ഞാൽ അവരോട് മുഷിയും. പച്ചമരങ്ങളും പൂക്കളും നിറഞ്ഞ കാട് മരുഭൂമിയെന്ന് ചിന്തിച്ച് വിയർക്കും. ഉഷ്ണക്കാറ്റിൽ തൊലിപൊള്ളുന്നുവെന്ന് പറഞ്ഞുകൊണ്ടിരിക്കും. മുപ്പതു വർഷത്തിനുശേഷം ഒപ്പം പഠിച്ച ബിന്ദുവിനെ എയർപോർട്ടിൽ വച്ചാണ് സുധ കാണുന്നത്. വിശുദ്ധ നാടുകൾ സന്ദർശിക്കാൻ രണ്ടു സുഹൃത്തുക്കൾക്കൊപ്പം പോകാനെത്തിയതാണ്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ സമ്പന്ന കുടുംബത്തിൽ നിന്നുവരുന്ന ബിന്ദുവിന്റെ പത്രാസുകളെപ്പറ്റിയാണ് സുധ ചിന്തിച്ചത്. ചിലപ്പോഴൊക്കെ അസൂയയും തോന്നിയിട്ടുണ്ട്. അല്പനേരം സംസാരിച്ചപ്പോൾ വിശ്വസിക്കാനായില്ല. ബിന്ദു ഇപ്പോൾ ഒരു വൃദ്ധസദനത്തിലാണത്രേ. എങ്കിലും വസന്തം മാറാത്ത പുഞ്ചിരി. ഭർത്താവ് അകാലത്തിൽ മരിച്ചു. മക്കളെ അമിതമായി വിശ്വസിച്ച് സ്നേഹിച്ചു. ഒപ്പിനും രേഖകൾക്കുമപ്പുറമാണ് ബന്ധമെന്ന് തെറ്റിദ്ധരിച്ചു. ആ ധാരണ കുറെ പാഠങ്ങൾ പഠിപ്പിച്ചു. കല്ലിൽ കൊത്തിവയ്ക്കുന്നതും ജലത്തിൽ കഥയെഴുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഏതു ബന്ധവും ദൃഢമെന്നും പവിത്രമെന്നും കരുതുമ്പോഴും രേഖകളുടെ വിലയും മൂല്യവും മറക്കരുത്. ഒരു ദിവസം മക്കളെ സ്നേഹപൂർവം വിളിച്ചിട്ട് വൃദ്ധസദനവാസം തിരഞ്ഞെടുക്കുകയാണെന്ന് സന്തോഷത്തോടെ പറഞ്ഞു. അവർ ഒരുപക്ഷേ ഉള്ളുകൊണ്ട് എപ്പോഴെങ്കിലും ആശിച്ചിരിക്കാം. വൃദ്ധസദനത്തിലും നിരാശയില്ല. വല്ലപ്പോഴും മക്കൾ കുടുംബസമേതം വരും. തമാശകൾ പറഞ്ഞിരിക്കും. അകത്തും പുറത്തും എല്ലാവരും ഉണ്ടെന്ന തോന്നൽ. വിശുദ്ധ നാടുകൾ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വൈകിയെങ്കിലും അതു നടക്കാൻ പോകുന്നു. ആ സന്തോഷത്തിന്റെ കൂടെ ഉറ്റ കൂട്ടുകാരിയെ വീണ്ടും കാണാൻ കഴിഞ്ഞല്ലോ.
ബിന്ദുവിന്റെ വാക്കുകൾ കേട്ട് തൂവാല കൊണ്ട് സുധ കണ്ണുകൾ തുടച്ചു. കാര്യമെന്തെന്ന് ബിന്ദു തിരക്കിയപ്പോൾ സുധ പറഞ്ഞു: പലർക്കും എല്ലാമുണ്ടെങ്കിലും എല്ലാരുമുണ്ടെങ്കിലും ഒന്നുമില്ല, ആരുമില്ല എന്ന് ചിന്തിച്ചു നീറുന്നതാണ് ഹോബി. ഞാൻ ആ ഗണത്തിലാണ്. ആ വിനോദരോഗം ഇപ്പോൾ മാറി. ഇരുവർക്കുമുള്ള ഫ്ളൈറ്റിന്റെ വിവരങ്ങൾ അനൗൺസ് ചെയ്തു. നിറപുഞ്ചിരിയോടെ അവർ രണ്ടു ഗേറ്റുകളിലേക്ക് നീങ്ങി.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |