നാഗർകോവിൽ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ കൊട ഉത്സവത്തിന് ഇന്നലെ കൊടിയേറി.രാവിലെ 7.30ഓടെ ക്ഷേത്രതന്ത്രി ശങ്കരനാരായണന്റെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. കൊട 14ന്.മറുകൊട 21ന്.
തെലുങ്കാന ഗവർണർ തമിഴ്ഇസൈ സൗന്ദർരാജൻ,തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു,മന്ത്രി മനോതങ്കരാജ്,ജില്ലാകളക്ടർ ശ്രീധർ,ജില്ലാപൊലീസ് മേധാവി ഹരി കിരൺ പ്രസാദ്, വിജയ് വസന്ത് എം.പി, പ്രിൻസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല തെക്കൻ കേരളത്തിൽ നിന്നും ധാരാളം പേർ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. കേരളീയ താന്ത്രിക വിധിപ്രകാരമാണ് ക്ഷേത്രത്തിൽ പൂജയും ഉത്സവ ചടങ്ങുകളും നടക്കുന്നത്.13ന് വലിയ തീവെട്ടി അലങ്കാര എഴുന്നള്ളിപ്പ്.14ന് രാത്രി 12ന് ഒടുക്ക് പൂജയോടെ ഉത്സവം സമാപിക്കും.
ഉത്സവദിവസങ്ങളിൽ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ പൊങ്കാലയിടാനെത്തുന്നത്. ഉത്സവത്തോടനുബന്ധിച്ച് ഹൈന്ദവ സേവാസംഘം സംഘടിപ്പിക്കുന്ന 86-ാമത് ഹിന്ദു മഹാസമ്മേളനത്തിനും ഇന്നലെ തുടക്കമായി. തെലുങ്കാന ഗവർണർ തമിഴ്ഇസൈ സൗന്ദർരാജൻ ഉദ്ഘാടനം ചെയ്തു.
വൻ സുരക്ഷ
ജില്ലാപൊലീസ് മേധാവി ഹരികിരണിന്റെ നേതൃത്വത്തിൽ 1000 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചു. കൂടാതെ ക്ഷേത്രവളപ്പിലും, കടൽക്കരയിലുമായി സി.സി ടിവി കാമറകൾ സ്ഥാപിച്ച് 24 മണിക്കൂറും പൊലീസ് നീരിക്ഷണത്തിലാക്കി.
പ്രത്യേക ബസ് സർവീസുകൾ
തിരുവനന്തപുരത്തിൽ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മണ്ടയ്ക്കാട്ടേക്ക് തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |