ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ നിർമാണ പ്ലാന്റ് തുടങ്ങാൻ കരാറിൽ ഒപ്പിട്ടില്ലെന്ന് തായ്ർവാൻ ടെക് ഭീമനായ ഫോക്സ്കോൺ അറിയിച്ചു. വൻതുക നിക്ഷേപിക്കാൻ ഫോക്സ്കോണുമായി കരാറിൽ ഒപ്പിട്ടതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഐഫോൺ പാർട്സുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിക്കുന്നതിന് കർണാടകയിൽ 700 മില്യൻ ഡോളറിന്റെ പ്ലാന്റ് ഫോക്സ്കോൺ തുടങ്ങുന്നതായി മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വിശദീകരണവുമായി ഫോക്സ്കോൺ രംഗത്തെത്തിയത്.
ഇന്ത്യയിൽ പുതിയ പദ്ധതികൾക്കൊന്നും കരാറിൽ ഒപ്പിട്ടിട്ടില്ല. ചർച്ചകൾ നടക്കുന്നുണ്ട്. മാധ്യമങ്ങൾ റിപ്പോർട്ട് പോലെയുള്ള വൻ തുകയുടെ നിക്ഷേപ വിവരങ്ങൾ ഒന്നും കമ്പനി പുറത്തുവിട്ടതല്ലെന്നും ഫോക്‌സ്‌കോൺ ചെയർമാനും സിഇഒയുമായ യംഗ് ലിയു വ്യക്തമാക്കി. ഒരാഴ്ചയായുള്ള ഇന്ത്യ സന്ദർശനത്തിലൂടെ പങ്കാളിത്തം വർധിപ്പിക്കാനും പുതിയ മേഖലകളിൽ സഹകരണം തേടാനും സാധിച്ചതായി യംഗ് ലിയു വെളിപ്പെടുത്തി. പുതിയ പദ്ധതി അവസരങ്ങൾക്കായി പ്രാദേശിക സർക്കാരുകളുമായി ഫോക്സ്കോൺ ആശയവിനിമയം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ഹോൺഹായി ചെയർമാൻ യൂങ് ലിയു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാൽ യംഗ് ലിയുവുമായുള്ള വിശദമായ ചർച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് വൻ നിക്ഷേപം നടത്താൻ പ്രമുഖ ഇലക്ട്രോണിക്സ് സ്ഥാപനമായ ഫോക്‌സ്‌കോണുമായി കരാർ ഒപ്പുവച്ചുവെന്നാണ് കർണാടക മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്. ഇത് ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബംഗളൂരു എയർപോർട്ടിന് സമീപം 300 ഏക്കർ ഭൂമി അനുവദിച്ചതായും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. അടുത്തിടെ തെലങ്കാന സർക്കാരും സംസ്ഥാനത്ത് നിക്ഷേപം നടത്താൻ ഫോക്‌സ്‌കോണുമായി കരാർ ഒപ്പിട്ടതായി പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിൽ ഒരു ലക്ഷം യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന ഒരു മെഗാ നിക്ഷേപം എന്നാണ് തെലങ്കാന ഐടി മന്ത്രി കെ.ടി.രാമറാവു ട്വീറ്റ് ചെയ്തത്.
ഫോക്‌സ്‌കോൺ കൂടാതെ, ആപ്പിളിന് പെഗാട്രോണും വിസ്‌ട്രോണും ഉൾപ്പെടെ രണ്ട് വിതരണക്കാർ കൂടി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. യുഎസ്- ചൈന അന്താരാഷ്ട്ര പ്രശ്നങ്ങൾ വീണ്ടും മോശമായതോടെയാണ് തായ്‌വാൻ കമ്പനിയുടെ ഇന്ത്യയുമായി അടുക്കാൻ കാരണം. എങ്കിലും ഫോക്‌സ്‌കോണിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ആപ്പിൾ ഐഫോൺ നിർമ്മാണ കേന്ദ്രം ചൈനയിലാണ് ഉള്ളത്. ചൈനീസ് നഗരമായ ഷെങ്‌ഷൗവിലെ കമ്പനിയിൽ രണ്ട് ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. കൊവിഡിനെ തുടർന്ന് ഷെങ്‌ഷൗവിലെ പ്ലാന്റിൽ ഉൽപാദനം ഇടിഞ്ഞിരുന്നു. ശേഷമാണ് ചൈനക്ക് പുറമെയുളള രാജ്യങ്ങളെ പരീക്ഷിക്കാൻ ആപ്പിൾ തയ്യാറാകുന്നത്.
ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ഉൽപ്പാദകർ എന്ന ചൈനയുടെ പദവിക്ക് തിരിച്ചടി കിട്ടുന്നതാണ് ഫോക്സ്കോണിന്റെ നീക്കം. ചൈനക്ക് പകരം ഇന്ത്യയും വിയറ്റ്‌നാമും അടക്കമുള്ള രാജ്യങ്ങളിൽ നിക്ഷേപിക്കാനാണ് ആപ്പിൾ അടക്കമുള്ള വൻകിട കമ്പനികൾ ശ്രമിക്കുന്നത്. അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ ആപ്പിൾ ഇതുവരെ തയ്യാറായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |