SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.17 PM IST

ഇരുമ്പിന്റെ അംശം കൂടുതൽ; അരുവിക്കര കുപ്പിവെള്ള പ്ളാന്റിന് ശനിദശ

തിരുവനന്തപുരം: അരുവിക്കരയിലെ പ്ലാന്റിൽ നിന്ന് കുപ്പിവെള്ള യൂണിറ്റിനായി വിതരണം ചെയ്യുന്ന വെള്ളത്തിൽ അനുവദനീയമായതിലുമേറെ ഇരുമ്പിന്റെ അംശം കലർന്നതോടെ കുപ്പിവെള്ള യൂണിറ്റിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. മാനദണ്ഡങ്ങൾ പ്രകാരം ശുദ്ധീകരിച്ച വെള്ളത്തിൽ ഇരുമ്പിന്റെ അംശം ഒരു പി.പി.എം വരെയാകാം. ബോട്ടിലിംഗ് യൂണിറ്റിൽ ഇത് 0.1 പി.പി.എം പരിധിയിലായിരിക്കണം. ഇതാണ് കൂടുതലായത്. പ്രവർത്തനം നിലച്ചതോടെ ബോട്ടിലിംഗ് യൂണിറ്റിലെ 10 ജീവനക്കാരെ തൊടുപുഴയിലെ പ്ളാന്റിലേക്ക് മാറ്റി രാത്രിയും കുപ്പിവെള്ളം ഉത്പാദിപ്പിക്കുകയാണിപ്പോൾ.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെ.ഐ.ഐ.ഡി.സി)ക്ക് കീഴിലുള്ള പ്ലാന്റ് 2020ലാണ് വാട്ടർ അതോറിട്ടിയിൽ നിന്ന് കിഡ്ക് ഏറ്റെടുത്തത്. അന്നുമുതൽ വെള്ളത്തിന് ഗുണനിലവാരമില്ലെന്നതടക്കമുള്ള വിമർശനങ്ങളുണ്ട്. പേപ്പാറയിലെ ജലത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാണെന്നും വേനൽക്കാലത്ത് ജലനിരപ്പ് താഴുന്നതോടെ ഇത് വീണ്ടും ഉയരാറുണ്ടെന്നും അധികൃതർ പറയുന്നു. അടുത്തിടെ,​ കുപ്പിയുടെ അടപ്പിനും ലേബലിനും ദൗർലഭ്യം ഉണ്ടായതിനെ തുടർന്ന് ഒരാഴ്ചയോളം യൂണിറ്റിൽ ഉത്പാദനം നിറുത്തിവച്ചിരുന്നു.

അരുവിക്കരയിലെ ഏറ്റവും പഴക്കം ചെന്ന പ്ലാന്റുകളിലൊന്നായ 72 എം എൽ ഡി പ്ലാന്റ് 2007ലാണ് വിഭാവനം ചെയ്തത്. 2013ൽ ഭരണാനുമതിയും ലഭിച്ചു. പിന്നീട് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്ലാന്റ് കിഡ്ക്കിന് കൈമാറുകയായിരുന്നു.

 അയൺ റിമൂവറുണ്ട്, പക്ഷേ പ്രവർത്തിക്കില്ല

അമിതമായി ഇരുമ്പിന്റെ അംശമുണ്ടായാൽ അത് നീക്കാനുള്ള അയൺ റിമൂവർ സംവിധാനം 4 ലക്ഷം ചെലവിട്ട് അടുത്തിടെ അധികൃതർ സ്ഥാപിച്ചിരുന്നു. എന്നാലിത് പൂർണമായി പ്രവർത്തിക്കണമെങ്കിൽ​ പ്ളാന്റിലെ അൾട്രാഫിൽട്രേഷൻ യൂണിറ്റും പ്രവർത്തനസജ്ജമാകണം. ഇത് പ്രവർത്തനരഹിതമായതിനാൽ പകരം യൂണിറ്റ് സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചിരിക്കെയാണിപ്പോൾ. 8.50 ലക്ഷം ചെലവിൽ യൂണിറ്റ് സജ്ജമാക്കാൻ ഫ്ളോമാക്സ് എന്ന കമ്പനി കരാറെടുത്തിട്ടുണ്ട്. ഇത് സ്ഥാപിക്കാൻ രാണ്ടാഴ്ചയിലേറെ വേണം.

പ്ളാന്റിന്റെ പ്രവർത്തനം പൂർണമായി നിറുത്തിവച്ചിട്ടില്ല. ഉടൻ പൂ‌ർണതോതിലാകും.

- കിഡ്ക്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.