രോക്ഷാകുലയായ ദേവീ പാണ്ഡ്യരാജാവിന്റെ തല വെട്ടുന്നത് ഇന്ന് തോറ്റംപാട്ടിൽ വിശദീകരിക്കുമ്പോഴാണ്
പാട്ടുപുരയ്ക്ക് മുന്നിലെ പണ്ടാര അടുപ്പിലെ പൊങ്കാലയ്ക്ക് തീ പകരുന്നത്. ദേവിയുടെ കോപം തിളയ്ക്കുന്നതു പോലെ പൊങ്കാല തിളച്ചുമറിയും. ഒടുവിൽ തീർത്ഥം വീഴുമ്പോൾ പൊങ്കാലയ്ക്ക് ചൂടുകുറയും. ഈ സമയത്താണ് കോപം അടങ്ങിയ ശാന്തസ്വരൂപിണിയും അനുഗ്രഹദായിനുമായ ദേവിയെക്കുറിച്ച് പാടുന്നത്. ഒറ്റച്ചിലമ്പുമായി ദേവി പാഞ്ഞടുക്കുമ്പോൾ പാണ്ഡ്യനാട് വിറയ്ക്കുന്നു. കൊട്ടാരത്തിലെത്തിയ ദേവി തന്റെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്‌നങ്ങൾ ചിതറി. രാജ്ഞിയുടെ ഒരു ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽ മുത്തുകളായിരുന്നു. പാണ്ഡ്യരാജാവ് കൊല്ലരുതെന്ന് വിലപിച്ചിട്ടും ഫലമുണ്ടാകുന്നില്ല. പൊങ്കാല അടുപ്പുകൾക്ക് മുന്നിൽ സ്ത്രീകൾ കൈകൂപ്പി അമ്മയായ ദേവിയെ സ്തുതിക്കുമ്പോൾ, പാട്ടിൽ ദേവിയുടെ മടക്കയാത്രയാണ് വിവരിക്കുന്നത്. കൈലാസത്തിലേക്കാണ് പോകുന്നത്. ആ യാത്രയിൽ, അധർമത്തിന് കൂട്ടുനിൽക്കാത്ത പാണ്ഡ്യ രാജാവിന്റെ ഭാര്യയെ ദേവി അനുഗ്രഹിക്കുന്നതോടൊപ്പം സഖിയാക്കുന്നു. കൈലാസത്തിലെത്തി പിതാവിനെ നമസ്‌കരിച്ചു ദേവി ആനന്ദനൃത്തം ചവിട്ടുന്ന ഭാഗം പാടുമ്പോഴാണ് പൊങ്കാല നിവേദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |