തിരുവനന്തപുരം: പൊങ്കാലയുടെ ആഘോഷനിറവിലായ നഗരത്തിന് കണ്ണിമ ചിമ്മാത്ത സുരക്ഷയൊരുക്കി പൊലീസ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ മേൽനോട്ടത്തിൽ അഞ്ച് എസ്.പിമാരുടെ നേതൃത്വത്തിൽ 4000 ത്തോളം പൊലീസുകാർ സുരക്ഷയൊരുക്കും. ഡെപ്യൂട്ടി കമ്മിഷണർ വി.അജിത് ക്രമസമാധാനപാലനം ഏകോപിപ്പിക്കും. എസ്.പി ബി.കൃഷ്ണകുമാറിനാണ് ക്ഷേത്ര പരിസരത്തെ ചുമതല. എസ്.പി ജോൺകുട്ടി ട്രാഫിക്കിന്റെയും എസ്. പി കിഷോർകുമാർ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള നടപടികൾക്കും എൻ. അബ്ദുൾ റഷീദ് ക്ഷേത്രത്തിന് പുറത്തുള്ള ചുമതലകൾക്കും നേതൃത്വം നൽകും. ക്ഷേത്ര ശ്രീകോവിൽ, നടപ്പന്തൽ, അകത്തേക്കും പുറത്തേക്കുമുള്ള വഴികൾ, ഓഡിറ്റോറിയ പരിസരങ്ങൾ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള വഴികൾ എന്നിവിടങ്ങളിലെല്ലാം ഓരോ പത്ത് മീറ്റർ അകലത്തിലും വനിതാ പൊലീസുൾപ്പെടെ ശക്തമായ ബന്തവസ് ക്രമീകരിച്ചിട്ടുണ്ട്. ക്ഷേത്രവും പരിസരവുമുൾപ്പെടെ തിരക്കേറിയ നൂറോളം കേന്ദ്രങ്ങൾ പൊലീസിന്റെ കാമറ നിരീക്ഷണത്തിലാണ്. ക്ഷേത്രത്തിന് പുറത്തെ ജംഗ്ഷനുകളിലും പൊങ്കാല സ്ഥലങ്ങളിലുമായി നൂറോളം ഇടങ്ങളിൽ പൊലീസ് പിക്കറ്റും ക്രമീകരിച്ചിട്ടുണ്ട്. നഗരത്തിലെയും റൂറലിലെയുമുൾപ്പെടെ 300ഓളം വാഹനങ്ങൾ പട്രോളിംഗിനുണ്ട്. മാലമോഷ്ടാക്കൾ, പോക്കറ്റടി സംഘങ്ങൾ, മറ്റ് സാമൂഹ്യവിരുദ്ധ- ക്രിമിനൽ സംഘങ്ങൾ എന്നിവരെ നിരീക്ഷിക്കാൻ മഫ്റ്റി, ഷാഡോ പൊലീസ് സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാണ്.
ഇന്ന് പുലർച്ചെ മുതൽ ക്ഷേത്രത്തിലേക്കുള്ള തിരക്ക് നിയന്ത്രിക്കാൻ വേണ്ട സംവിധാനങ്ങൾ സജ്ജമാക്കിയതായി പൊലീസ് അറിയിച്ചു. പരമാവധി ഭക്തർക്ക് ക്ഷേത്രദർശനത്തിനുളള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പൊങ്കാല അടുപ്പുകൾ നിരക്കുന്ന റോഡുകളിൽ ഇന്ന് രാവിലെ പൊതു ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തും. അടിയന്തര ഘട്ടത്തിലുള്ള വാഹനങ്ങൾ മാത്രമായിരിക്കും റോഡുകളിൽ അനുവദിക്കുക. പൊങ്കാല കഴിഞ്ഞ് ഭക്തർ മടങ്ങുന്നതുവരെ നഗരത്തിലെ സുരക്ഷ അതേപടി തുടരും.
കെ.എസ്.ആർ.ടി.സി
ബസുകളുടെ ക്രമീകരണം
പൊങ്കാല കഴിയുന്നതിന് പിന്നാലെ ഭക്തർക്ക് മടങ്ങുന്നതിന് ഈഞ്ചയ്ക്കൽ, കിഴക്കേകോട്ട, അട്ടക്കുളങ്ങര, തമ്പാനൂർ, ബേക്കറി-വഴുതക്കാട്, സാനഡു- വഴുതക്കാട് എന്നിവിടങ്ങളിൽ വിവിധ റൂട്ടുകളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ക്രമീകരിക്കും. നൂറിലധികം ബസുകൾ ഇത്തരത്തിൽ കോൺവോയായി നിരത്തുന്നതിനാൽ പൊങ്കാല നിവേദ്യം കഴിഞ്ഞാലുടൻ ഭക്തർക്ക് ബസിൽ പ്രവേശിക്കാനാകും.
ഈഞ്ചയ്ക്കൽ കെ. എസ്.ആർ.ടി.സി ഗ്രൗണ്ട്
പേ ആൻഡ് പാർക്ക്
നഗരത്തിൽ നേരത്തെ പ്രഖ്യാപിച്ച പാർക്കിംഗ് ഗ്രൗണ്ടുകൾക്ക് പുറമേ കെ.എസ്.ആർ.ടി.സിയുടെ ഈഞ്ചയ്ക്കൽ ഡിപ്പോ പരിസരത്ത് പേ ആൻഡ് പാർക്കിംഗിന് സൗകര്യമൊരുക്കിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. ബസുകളും ടെമ്പോകളുമുൾപ്പെടെ 700 ഓളം വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |