തൃപ്പൂണിത്തുറ: ചായ ദേഹത്ത് വീണതിനെ ചോദ്യം ചെയ്ത വൈരാഗ്യത്തിൽ യുവാക്കളെ ക്രൂരമായി മർദിച്ച കേസിൽ സഹോദരങ്ങൾ അടക്കം അഞ്ച് പ്രതികളെ ഹിൽപാലസ് പൊലീസ് പിടികൂടി. പ്രതികളായ കൂരിക്കാട് ആനച്ചാലിൽ കിരൺ (20), പുതിയ റോഡ് തെമ്പ്രാക്കരോട്ട് അഭിഷേക് (23), കുരീക്കാട് ആനച്ചാലിൽ ജയസൂര്യ (22), സഹോദരൻ രാഹുൽ (23), കുരീക്കാട് പുതുക്കുളങ്ങര അനന്തു (25) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി ഉദയംപേരൂരുളള രണ്ട് യുവാക്കൾ ഇരുമ്പനം വിളക്കു ജംഗ്ഷനിലുളള കഫേയിൽ ചായകുടിക്കുമ്പോൾ മറ്റൊരു യുവാവ് പരാതിക്കാരന്റെ ദേഹത്ത് ചായ വീഴ്ത്തിയിരുന്നു. അത് ചോദ്യം ചെയ്തതിലുളള വിരോധത്തിൽ പരാതിക്കാരനും സുഹൃത്തും കടയിൽ നിന്നും ചായകുടിച്ചിറങ്ങി തൃപ്പൂണിത്തുറ, പുതിയകാവ് ജംഗ്ഷനിൽ എത്തിയ സമയം രണ്ട് ബൈക്കുകളിലായി പിൻതുടർന്ന് എത്തിയ പ്രതികൾ യുവാക്കളെ പട്ടിക കഷ്ണവും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ യുവാക്കൾ ചികിൽസയിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |