തിരൂർ: പ്രസിദ്ധമായ പുല്ലൂണിക്കാവ് ഭഗവതിക്കാവ് ക്ഷേത്രത്തിലെ ഉത്സവം വിപുലമായി നടന്നു. ഫെബ്രുവരി 28ന് കൊടിയേറി മാർച്ച് ഏഴാം തീയതി വരെ വിവിധ കലാപരിപാടികളും സാംസ്‌കാരിക സമ്മേളനമടക്കം നിരവധി പരിപാടികളാണ് ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ അരങ്ങേറിയത്. അവസാന ദിവസമായ ഇന്നലെ ദേശവരവുകളും കാളകളോടും കൂടി ഗംഭീരകൊടിവരവുകളാണ് ക്ഷേത്രത്തിൽ എത്തിചേർന്നത്. വിവിധ കലാരൂപങ്ങളും തിറയും പൂതനുമടക്കം വാദ്യഘോഷങ്ങളോടെയാണ് ദേശക്കാരുടെ വരവുകൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ക്ഷേത്രം തന്ത്രി കൈനിക്കര വടക്കേടത്ത് മനയ്ക്കൽ ജയൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്ര പൂജാരികളായ പടുന്നവളപ്പിൽ ബാബു, പടുന്നവളയിൽ രമേശൻ എന്നിവരാണ് ക്ഷേത്ര ചടങ്ങുകൾ നിയന്ത്രിച്ചത്. ക്ഷേത്രച്ചടങ്ങുകൾക്ക് പുറമേ പുല്ലൂണി അപ്പു ആൻഡ് പാർട്ടി അവതരിപ്പിച്ച വാദ്യ മേളവും തായമ്പകയും നാലായിരത്തോളം ഭക്തർക്ക് പ്രസാദ ഊട്ടും നടന്നു.രാത്രി കൊടിവരവുകൾ അവസാനിച്ച ശേഷം ചൈനീസ് നിർമ്മിത വെടിക്കെട്ടും എടപ്പാൾ വിശ്വനാഥ് നയിച്ച ഗാനമേളയും അരങ്ങേറി. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |