തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തടയുമെന്ന എൽ.ഡി.എഫ് കൺവീനറുടെ വെല്ലുവിളി സ്വീകരിക്കുന്നതായി വി ഡി സതീശൻ. കരിങ്കൊടി സമരം തുടരുകയാണെങ്കിൽ സ്ഥിതി മോശമാകുമെന്നും പ്രതിപക്ഷ നേതാവിന് പുറത്തിറങ്ങാനാകില്ലെന്നുമുള്ള ഇ പി യുടെ മുന്നറിയിപ്പിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് പ്രതിഷേധം തുടരും. വേണമെങ്കിൽ തടയാം. ഞാൻ മുഖ്യമന്ത്രിയെ പോലെ പൊലീസിന്റെ സുരക്ഷിതത്വത്തിലേക്ക് ഓടിയൊളിക്കില്ല പ്രതിപക്ഷ നേതാവ് അറിയിച്ചു.
പിണറായി സർക്കാരിനെ രക്ഷപ്പെടുത്താനല്ല കൂടുതൽ കുഴപ്പങ്ങളിലേക്ക് തള്ളിവിടാനാണ് അജ്ഞാതവാസത്തിന് ശേഷമുള്ള എൽ.ഡി.എഫ് കൺവീനറുടെ വരവെന്നും അദ്ദേഹം പരിഹസിച്ചു. ഒരു പൊലീസുകാരന്റെ പോലും അകമ്പടിയില്ലാതെ കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കും. ജനകീയ പ്രതിരോധ ജാഥയ്ക്ക് വേണ്ടി പാലായിൽ ബസ് സ്റ്റാൻഡ് അടച്ചുകെട്ടിയാണ് സ്റ്റേജ് നിർമ്മിക്കുന്നത്. സി.പി.എമ്മിന് എന്തും ആകാമെന്ന സ്ഥിതിയാണ്. അധികാരത്തിന്റെ ദുർവിനിയോഗമാണ് എല്ലായിടത്തും നടക്കുന്നത്. പാർട്ടിയുടെ എല്ലാ പോഷക സംഘടനകൾക്കും എന്ത് തോന്ന്യവാസവും കാണിക്കാനുള്ള ലൈസൻസ് നൽകിയിരിക്കുകയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം ആൺകുട്ടികളാണെന്ന് ധരിപ്പിച്ച് പെൺകുട്ടികളെ ഷർട്ടും പാന്റും ധരിപ്പിച്ച് മുഖ്യമന്ത്രിക്കെതിരെ സമരത്തിനിറക്കുന്നുവെന്ന് യുഡിഎഫിന്റെ കരിങ്കൊടി പ്രതിഷേധത്തിനെതിരെ ഇ പി വിമർശനമുന്നയിച്ചിരുന്നു. അടുത്തിടെ കൊച്ചിയിലും, കോഴിക്കോടും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ സ്ത്രീകളെ പുരുഷ പൊലീസ് തടഞ്ഞിരുന്നു. ഇവരെ ശാരീരികമായി കൈയേറ്റം ചെയ്തുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇ പിയുടെ പ്രതികരണം വന്നത്. മുഖ്യമന്ത്രിക്ക് നേരെയുള്ള പ്രതിഷേധം തുടർന്നാൽ തിരിച്ചടിയുണ്ടാവും എന്ന സൂചനയും ഇന്ന് എൽഡിഎഫ് കൺവീനർ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |