കരുനാഗപ്പള്ളി: പുതിയകാവ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടം പൊളിഞ്ഞ് വീഴാറായി, പുതിയത് നിർമ്മിക്കണമെന്ന ആവശ്യം ശക്തം. അര നൂറ്രാണ്ടിന് മേൽ പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോഴും സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഓഫീസുകളിൽ ഒന്നാണിത്. ജീവനക്കാർക്ക് നിന്ന് തിരിയാൻ പോലും ഇടമില്ല. കറണ്ട് ബില്ല് അടയ്ക്കാനെത്തുന്നവർ ദീർഘ നേരം ദേശീയപാതയോരത്തെ മരച്ചുവട്ടിൽ കാത്ത് നിൽക്കേണ്ട സ്ഥിതിയാണുള്ളത്.
ജീവൻ പണയം വെച്ച് ജീവനക്കാർ
കുമ്മായം ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ പ്ലാസ്റ്ററിംഗ് ഇളകി തുടങ്ങിയിട്ട് വർഷങ്ങളേറെയായി. അറ്റകുറ്രപ്പണികൾ നടത്തി ഭിത്തിയുടെ ഓട്ടകൾ അടച്ചിരിക്കുകയാണ്. ജീർണാവസ്ഥയിലായ കെട്ടിടം പൊളിച്ച് നീക്കി പുതിയത് നിർമ്മിക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തോട് ബന്ധപ്പെട്ടവർ പ്രതികരിക്കുന്നതേയില്ല. മഴക്കാലത്ത് കെട്ടിടം ചോർന്നൊലിക്കുന്നതും പതിവാണ്. ജീവൻ പണയം വെച്ചാണ് ഇവിടെ ജോലി ചെയ്യുന്നതെന്ന് ജീവനക്കാർ പറയുന്നു. ഒരു അസിസ്റ്റന്റ് എൻജിനീയറും 3 സബ് എൻജിനീയറും 12 ലൈമാൻമാരും ഉൾപ്പെടെ 34 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഫീൽഡിൽ പോകേണ്ട ജീവനക്കാർ ജോലിക്ക് ശേഷം ഓഫീസ് മുറ്രത്തുള്ള മരത്തണലിലാണ് വിശ്രമിക്കുന്നത്.
കോടികളുടെ വരുമാനം
28000 ത്തോളം ഉപഭോക്താക്കളാണ് പുതിയകാവ് സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ളത്. ഒരു മാസം ഇവിടുത്തെ വരുമാനം 2 കോടിയോളം രൂപ വരും. കുലശേഖരപുരം, തവവാ, ക്ലാപ്പന, ഓച്ചിറ, തൊടിയൂർ ഗ്രാമപഞ്ചായത്തുകളുടെ മിക്ക ഭാഗങ്ങളും കരുനാഗപ്പള്ളി നഗരസഭയുടെ വടക്ക് ഭാഗവും പുതിയകാവ് സെക്ഷൻ ഓഫീസിന്റെ പരിധിയിലാണ് വരുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 14 സെന്റ് സ്ഥലമാണ് സക്കാർ അക്വർ ചെയ്തു ദേശീയപാത അതോറിട്ടിക്ക് കൈമാറിത്. ഇതിന് നഷ്ടപരിഹാരമായി 3.47 കോടി രൂപയാണ് വൈദ്യുതി ഭവന് ലഭിച്ചത്. ഈ തുകയുടെ ഒരു ചെറിയ ഭാഗം വിനിയോഗിച്ചാൽ പോലും അടിസ്ഥാന സൗകര്യമുള്ള കെട്ടിടം നിർമ്മിക്കാൻ കഴിയുമെന്നാണ് ജീവനക്കാർ പറയുന്നത്.
ജീവനക്കാർക്ക് ഭയരഹിതമായി ജോലി ചെയ്യാനും ഓഫീസിൽ എത്തുന്ന ഉപഭോക്താക്കൾക്ക് സുഗമമായി ആവശ്യങ്ങൾ നിർവഹിക്കാനും കഴിയും വിധത്തിൽ പുതിയ കെട്ടിടം നിർമ്മിക്കണം.
നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |