കൊച്ചി: ഒരാഴ്ച പിന്നിട്ടിട്ടും ബ്രഹ്മപുരം മാലിന്യസംസ്‌കര പ്ളാന്റിലെ തീപിടിത്തം അണയ്ക്കാനും വിഷപ്പുക ഒഴിവാക്കാനും കഴിയാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മേയർ എം. അനിൽകുമാർ രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രത്യക്ഷസമരം ആരംഭിക്കും. തീയണയ്ക്കുന്നതിൽ നഗരസഭയും ജില്ലാ ഭരണകൂടവും സർക്കാരും പരാജയപ്പെട്ടതായി നേതാക്കൾ ആരോപിച്ചു.
തീയണയ്ക്കാൻ കഴിയാത്തത് നഗരസഭയുടെ കഴിവുകേടിന്റെ തെളിവാണെന്ന് ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, ഉമ തോമസ്, മുൻമേയർ ടോണി ചമ്മിണി, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞിട്ടും തീയണയ്ക്കാൻ കഴിഞ്ഞിട്ടില്ല. വിഷപ്പുക നഗരമാകെ പരന്നു. നിരവധിപേർക്ക് ശ്വാസകോശസംബന്ധമായ രോഗങ്ങൾ ബാധിച്ചു. മാലിന്യനീക്കം പാടേ നിലച്ചു. പകർച്ചവ്യാധികളുടെ ഭീഷണിയും നഗരം നേരിടുകയാണ്. ഡൽഹിയെക്കാൾ മോശം നിലയിലാണ് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം.
രണ്ടു മന്ത്രിമാർ നേരിട്ടും ഒരുമന്ത്രി ഓൺലൈനിലും പങ്കെടുത്ത യോഗം കഴിഞ്ഞ തിങ്കളാഴ്ച തീ പൂർണമായി അണയ്ക്കുമെന്നാണ് അറിയിച്ചത്. ഇപ്പോഴും തീയുണ്ട്. പ്ളാസ്റ്റിക് മാത്രമല്ല, ആശുപത്രി മാലിന്യങ്ങൾ, ഇ മാലിന്യങ്ങൾ, ലാബ് മാലിന്യങ്ങൾ എന്നിവയും കത്തുന്നവയിലുണ്ട്. തീകെടുത്താനോ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനോ കഴിയാത്ത മേയർ അനിൽകുമാർ രാജിവയ്ക്കണം.
തീപിടിത്തവും അനുബന്ധപ്രശ്നങ്ങളും പരിഹരിക്കുന്നതിൽ സർക്കാർ ഗൗരവമായ നടപടികൾ സ്വീകരിക്കുന്നില്ല. ഏഴുലക്ഷം പേർ താമസിക്കുകയും രണ്ടുലക്ഷം പേർ പ്രതിദിനം വന്നുപോകുകയും ചെയ്യുന്ന കൊച്ചിയിൽ വിഷപ്പുക ഉയർത്തുന്ന ഗുരുതരമായ ആരോഗ്യപ്രശ്നം പഠിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കണം. ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കണം. മന്ത്രിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തീകെടുത്താനും മറ്റും നടപടികൾ സ്വീകരിക്കണം. സർക്കാർ, ജില്ലാ ഭരണകൂടം, നഗരസഭാ മേയർ, സെക്രട്ടറി എന്നിവരുടെ വീഴ്ചകൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
കോൺഗ്രസ് നേതാവിനെ സംരക്ഷിക്കില്ല
ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ളാന്റിന്റെ ഉപകരാർ ലഭിച്ച കോൺഗ്രസ് നേതാവിന്റെ മകന്റെ സ്ഥാപനത്തെ സംരക്ഷിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫ് നേതാവിന്റെ മരുമകന് ലഭിച്ച കരാർ കോൺഗ്രസ് നേതാവിന്റെ മകന് ഉപകരറായി നൽകുകയായിരുന്നു. കരാർ വ്യവസ്ഥ ലംഘിച്ചാണ് അനൗദ്യോഗികമായി ഉപകരാർ നൽകിയത്. ഇക്കാര്യം നഗരസഭയെ അറിയിച്ചിട്ടില്ല. അതിൽ വീഴ്ച വന്നതിന് മറുപടി പറയേണ്ടത് മേയറാണ്. കോൺഗ്രസ് നേതാവിനെയോ മകനെയോ സംരക്ഷില്ലെന്ന് നേതാക്കൾ പറഞ്ഞു.
പൂനെ യാത്ര തെറ്റ്, നോട്ടീസ്
ബ്രഹ്മപുരത്ത് തീപിടിച്ച സമയത്ത് മാലിന്യസംസ്കരണം പഠിക്കാൻ പൂനെയിൽ പോയ നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയോട് വിശദീകരണം ചോദിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പാർട്ടി അറിയാതെയാണ് നഗരസഭാ സെക്രട്ടറി ഉൾപ്പെട്ട സംഘത്തിനൊപ്പം പോയത്. തീപിടിത്തം നടക്കുമ്പോൾ യാത്ര പോയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിശദീകരണം നൽകും
പൂനെയിൽ മാലിന്യസംസ്കരണ പ്ളാന്റ് സന്ദർശിച്ചത് സംബന്ധിച്ച് പാർട്ടിക്ക് വിശദീകരണം നൽകുമെന്ന് ആന്റണി കുരീത്തറ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് കോർപ്പറേഷൻ സെക്രട്ടറി ഉൾപ്പെട്ട സംഘത്തിനൊപ്പം പോയത്. തീപിടുത്തം അപ്പോൾ രൂക്ഷമല്ലായിരുന്നു. ഞായറാഴ്ച തിരിച്ചെത്തി. പ്രതിപക്ഷ നേതാവ് എന്നല്ലാതെ ഭരണപരമായ ചുമതലയില്ലാത്തതിനാലാണ് പാർട്ടിയെ യാത്ര അറിയിക്കാതിരുന്നത്. പഠിക്കാൻ വേണ്ടിയാണ് പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |