കറാച്ചി : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ ( പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് ) പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാന്റെ ലാഹോറിലെ സമൻ പാർക്കിലെ വസതിക്ക് മുന്നിൽ ഒത്തുകൂടിയ അനുയായികൾക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്. ലാഹോർ ഉൾപ്പെടുന്ന പഞ്ചാബ് പ്രവിശ്യയിൽ ഏപ്രിൽ 30ന് നടക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്ക് ഇമ്രാൻ കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. ഇന്നലെ ലാഹോറിൽ പാർട്ടിയുടെ റാലിയും നിശ്ചയിച്ചിരുന്നു. എന്നാൽ സുരക്ഷാ ഭീഷണിയുടെ പേരിൽ പഞ്ചാബ് സർക്കാർ ഇന്നലെ രാവിലെ ലാഹോറിൽ പൊതുസ്ഥലങ്ങളിൽ ഒത്തുചേരലും റാലിയും തടയുന്ന സെക്‌ഷൻ 144 പ്രഖ്യാപിച്ചിരുന്നു. പാർട്ടി പ്രവർത്തകർ ഇത് മറികടന്നെന്ന് ആരോപിച്ചാണ് പൊലീസ് ഏറ്റുമുട്ടിയത്. രണ്ട് ഡസനോളം പി.ടി.ഐ പ്രവർത്തകർ അറസ്റ്റിലായി. സ്ഥലത്തുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകരെയും പൊലീസ് മർദ്ദിച്ചെന്ന് ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |