കാഞ്ഞങ്ങാട്: പൊലീസിന്റെയും ലഹരിക്കെതിരെ ജാഗ്രത പാലിച്ചുനിൽക്കുന്ന പ്രാദേശിക കൂട്ടായ്മകളുടേയും കണ്ണുവെട്ടിക്കാൻ ഇടപാടുകൾ ഡിജിറ്റലാക്കി കടത്ത് സംഘങ്ങൾ. പണമിടപാടിന് ഗൂഗിൾ പേയും റൂട്ട് കണ്ടെത്താൻ ഗൂഗിൾ മാപ്പുമടക്കമുള്ള സംവിധാനങ്ങളെ ഉപയോഗിച്ചാണ് ലഹരിക്കടത്ത് സംഘങ്ങൾ കാഞ്ഞങ്ങാട് മേഖലയിൽ വേരു പടർത്തിനിൽക്കുന്നത്.
പണം ഗൂഗിൾ പേ ചെയ്തുകഴിഞ്ഞാൽ ഓർഡർ അനുസരിച്ചുള്ള സാധനം നിർദ്ദേശിക്കുന്ന സ്ഥലത്ത് വച്ച ശേഷം സ്ഥലം വിടുകയാണ് സംഘാംഗങ്ങൾ. ഈ സ്ഥലത്തിന്റെ ലോക്കേഷൻ ഗൂഗിൾ മാപ്പ് വഴി അറിയിച്ചുകൊടുക്കും.
ടവറുകൾ ചതിച്ചപ്പോൾ പുതുതന്ത്രം
കാഞ്ഞങ്ങാട് മേഖലയിൽ മഹല്ലുകളുടേയും പ്രാദേശിക സമിതികളുടേയും നേതൃത്വത്തിൽ ലഹരി ഇടപാടുകാരെക്കുറിച്ചുള്ള വിവരം അപ്പപ്പോൾ പൊലീസിന് ലഭിച്ചുതുടങ്ങിയതോടെ മാഫിയകൾ പ്രതിസന്ധിയിലായിരുന്നു.ഇതിനെ മറികടക്കാനാണ് ഡിജിറ്റൽ ഇടപാടിലേക്ക് ഇവർ കടന്നത്. സ്ഥിരം മയക്ക് മരുന്ന് കടത്തുക്കാരെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ പൊലീസ് പിടികൂടുന്നതും ഇവരെ പുതിയ സംവിധാനം തേടാൻ പ്രേരിപ്പിച്ചു.
ബോധവൽക്കരണം ഏശിയപ്പോൾ അക്രമം
പൊലിസും മറ്റ് മത സാംസ്‌കാരിക സാമൂഹിക സംവിധാനങ്ങളെല്ലാം മയക്ക് മരുന്ന് കടത്തിനെതിരെ ശക്തമായ രൂപത്തിൽ ബോധവൽക്കരണവുമായി മുന്നോട്ട് പോയതോടെ മയക്ക് മരുന്ന് വിൽപ്പന സംഘങ്ങൾ വലിയ പ്രയാസത്തിലായിരുന്നു. ജാഗ്രതാസമിതിയംഗങ്ങൾക്കെതിരെ ഇതോടെ ലഹരികടത്ത് സംഘങ്ങൾ അക്രമം അഴിച്ചുവിടുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം ഇക്ബാൽ നഗറിൽ ജുനൈഫ്, സമദ്, ഷറഫുദ്ധീൻ എന്നീ ജാഗ്രത സമിതി അംഗങ്ങൾക്കെതിരെ ഇത്തരത്തിലുള്ള അക്രമം നടന്നിരുന്നു. എന്നാൽ രാഷ്ട്രീയ മത ഭേദമന്യേ നാടു മുഴുവനും ജാഗ്രത സമിതിയംഗങ്ങൾക്ക് പിന്തുണയുമായെത്തിയത് അക്രമികൾക്ക് തിരിച്ചടിയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |