മലപ്പുറം: മുസ്‌ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥകൾ മറികടക്കാനും സ്വത്തുക്കളുടെ അവകാശം പൂർണ്ണമായും പെൺമക്കൾക്ക് കൂടി ലഭിക്കാനുമായി സ്‌പെഷ്യൽ മാര്യേജ് അക്ട് പ്രകാരം സ്വന്തം ഭാര്യയെ വീണ്ടും വിവാഹം കഴിച്ച ഹോസ്ദുർഗ് ബാറിലെ അഭിഭാഷകനും നടനുമായ സി.ഷുക്കൂറിന്റെ നടപടി മുസ്‌ലിം സംഘടനകൾക്കിടയിൽ ഗൗരവ ചർച്ചയാകുന്നു.
ഇസ്‌ലാമിക ശരീഅത്ത് നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന വാദത്തിലേക്ക് കൂടി ഇത് നയിച്ചേക്കാമെന്നതിനാൽ അതീവശ്രദ്ധയോടെയാണ് സമുദായ നേതൃത്വങ്ങളുടെ നീക്കം. മതനിയമങ്ങൾ പരിഷ്‌കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും ഏകീകൃത സിവിൽ കോഡിനുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴിയെന്നുമുള്ള ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിന്റെ പ്രസ്താവനയെയും മുസ്‌ലിം സംഘടനകൾ ഗൗരവത്തോടെ കാണുന്നുണ്ട്. വെള്ളിയാഴ്ച പള്ളികളിലെ ജുമുഅ ഖുത്തുബയിൽ ഇസ്‌ലാമിക സ്വത്തവകാശം സംബന്ധിച്ച് വിശ്വാസികൾക്ക് ബോധവത്കരണമേകി. വരുംദിവസങ്ങളിൽ പൊതുസംവാദങ്ങളും സെമിനാറുകളും സംഘടിപ്പിക്കും. ഇ.കെ, എ.പി സമസ്തകളും മുജാഹിദ് വിഭാഗങ്ങളും ജമാഅത്തെ ഇസ്‌ലാമിയും ശക്തമായ ബോധവത്കരണ പ്രചാരണങ്ങളുമായി രംഗത്തുണ്ട്.
ഇ.കെ സുന്നി വിഭാഗം മത വിദ്യാർത്ഥികളുടെ സംഘടനയായ വാഫി അലുംനി അസോസിയേഷൻ നാളെ വൈകിട്ട് മൂന്നിന് കോഴിക്കോട് ഹോട്ടൽ സ്പാനിൽ ഷുക്കൂറിനെയും ഉൾപ്പെടുത്തി സെമിനാർ നടത്തും. മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്.എമ്മിന്റെ നേതൃത്വത്തിൽ 15ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് ടൗൺഹാളിൽ സംവാദം സംഘടിപ്പിക്കും.
കുടുംബത്തിന്റെയും തലമുറകളുടെയും അടുപ്പവും ആവശ്യവുമൊക്കെ വച്ചാണ് ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളുണ്ടാക്കിയതെന്ന് പ്രമുഖ മുജാഹിദ് നേതാവും കോഴിക്കോട് പാളയം മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. സ്വത്ത് പെൺകുട്ടികൾക്ക് പൂർണ്ണമായും കൊടുക്കണമെന്നുണ്ടെങ്കിൽ ജീവിച്ചിരിക്കുമ്പോൾ എഴുതി നൽകുന്നതിൽ മതത്തിൽ യാതൊരു വിരോധവുമില്ല. ഓരോ കാലത്തെയും സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് ഖുർആനിൽ പറഞ്ഞ കാര്യങ്ങൾ മാറ്റാൻ പറ്റില്ലെന്നും
അദ്ദേഹം പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |