കൊച്ചി: ദിവസം പത്ത് പിന്നിട്ടിട്ടും കൊച്ചിയുടെ ശ്വാസം മുട്ടിക്കുന്ന ബ്രഹ്മപുരത്തെ തീയണയ്ക്കാനായില്ല. ഇന്നലെയും മൂന്ന് ഇടങ്ങളിൽ തീയുണ്ട്. പുകയും. ഫയർഫോഴ്‌സ് യൂണിറ്റുകൾ രാപ്പകൽ ജോലിയെടുത്തിട്ടും ബ്രഹ്മപുരത്തെ തീ പൂർണമായും അണയ്ക്കാനാകുന്നില്ലെന്നതാണ് ഇപ്പോഴും സ്ഥിതി.
ഇന്നലെ രാവിലെ എറണാകുളം നഗരത്തിൽ പ്ലാസ്റ്റിക് കത്തുന്നതിന്റെ അസഹ്യമായ ദുർഗന്ധവും കനത്ത പുകയുമാണ് അനുഭവപ്പെട്ടത്. വൈറ്റില, തേവര, തൃപ്പൂണിത്തുറ പ്രദേശങ്ങളിലും സമാന സാഹചര്യമായിരുന്നു.
വെള്ളിയാഴ്ച രാത്രി 10ന് ശേഷവും നഗരത്തിലെമ്പാടും കനത്ത പുക മൂടി. ഇതുവരെ 90 ശതമാനം പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞെന്നാണ് ഔദ്യോഗിക വിശദീകരണം.
മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായതെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിന് പരിഹാരമായി എസ്‌കവേറ്റർ, മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേയ്ക്ക് വെള്ളം പമ്പു ചെയ്താണ് പുക നിയന്ത്രണ വിധേയമാക്കുന്നത്.
രാപ്പകൽ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തിൽ ഇന്നലെ രണ്ട് ഷിഫ്റ്റിലായി 170 അഗ്‌നിശമന സേനാംഗങ്ങളും 32 എക്‌സ്‌കവേറ്റർ ഓപ്പറേറ്റർമാരും 11 നേവി ഉദ്യോഗസ്ഥരും സിയാലിലെ നാലു പേരും ബി.പി.സി.എല്ലിലെ ആറു പേരും 71 സിവിൽ ഡിഫൻസ് അംഗങ്ങളും 30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും 20 ഹോം ഗാർഡുകളുമാണ് പങ്കാളികളായത്.
23 ഫയർ യൂണിറ്റുകളും 32 എസ്‌കവേറ്റർ, ജെ.സി.ബികളും മൂന്ന് ഹൈ പ്രഷർ പമ്പുകളുമാണ് ഉപയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |