തൃക്കാക്കര: കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനധികൃത ദത്ത് വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിന്റെ സംരക്ഷണ ചുമതല തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് തന്നെ തത്ക്കാലത്തേക്ക് നൽകിയേക്കും. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ സമ്മതിച്ചതോടെയാണ് ഇതിന് വഴിയൊരുങ്ങിയത്. ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സി. ഡബ്‌ള്യു.സി) സംരക്ഷണയിലാണ് കുഞ്ഞ്.
കുഞ്ഞിന്റെ സംരക്ഷണാവകാശം തേടി തൃപ്പൂണിത്തുറയിലെ അനൂപും ഭാര്യയും നൽകിയ ഹർജിയിൽ റിപ്പോർട്ട് തേടിയതിനെ തുടർന്നാണ് സി.ഡബ്ല്യു.സി കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളുടെ അനുവാദം തേടിയത്. ആറ് മാസത്തേക്ക് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുഞ്ഞിനെ വിട്ടുനൽകുന്നതിന് തടസമില്ലെന്ന് ഇവർ മറുപടിയും നൽകി. അന്തിമ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും.
മെഡിക്കൽ കോളേജിൽ 2022 ആഗസ്റ്റ് 27ന് പിറന്ന കുഞ്ഞ് നാലാം ദിവസമാണ് അനൂപിന്റെയും ഭാര്യയുടെയും കൈകളിലെത്തിയത്. കുഞ്ഞുങ്ങളില്ലാത്ത ഈ ദമ്പതികൾ നിയമപരമായി ദത്തെടുക്കാനുള്ള ശ്രമങ്ങൾ വിജയിക്കാത്തതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെ സമീപിച്ചത്. ഇവിടെ പ്രസവിച്ച അവിവാഹിതയുടെ കുഞ്ഞിനെ ഇയാളാണ് സംഘടിപ്പിച്ച് നൽകിയത്. കുഞ്ഞിനെ ഒഴിവാക്കാനുള്ള ശ്രമങ്ങളിലായിരുന്നു യുവതിയും പങ്കാളിയും. അനൂപിന്റെയും ഭാര്യയുടെയും പേരിൽ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാനുള്ള നീക്കമാണ് അനധികൃത ദത്ത് വെളിച്ചത്ത് കൊണ്ടുവന്നത്. മെഡിക്കൽ കോളേജിലെ കളമശേരി നഗരസഭാ കിയോസ്കിലെ താത്കാലിക ജീവനക്കാരി രഹ്നയ്ക്ക് സംശയം തോന്നി പരിശോധിക്കുകയായിരുന്നു. തുടർന്ന് രഹ്നയെ പിരിച്ചുവിട്ടു. അനിൽകുമാർ അറസ്റ്റിലുമായി. തൃക്കാക്കര അസി. കമ്മിഷണർ പി.വി ബേബിയുടെ നേതൃത്വത്തിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
അനധികൃത ദത്തിലൂടെയാണെങ്കിലും അഞ്ച് മാസം വളർത്തിയ കുഞ്ഞ് നഷ്ടമായതിനെ തുടർന്ന് അനൂപും ഭാര്യയും വലിയ മാനസിക പ്രശ്നങ്ങളിലായിരുന്നു. വിവാദമായതിനെ തുടർന്ന് യഥാർത്ഥ മാതാപിതാക്കൾ എത്തിയെങ്കിലും കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതിനിടെയാണ് അനൂപും ഭാര്യയും സംരക്ഷണാവകാശം തേടി വീണ്ടുമെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |