തൃശ്ശൂർ: കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കുമെന്ന് നടനും മുൻ എം.പിയുമായ സുരേഷ് ഗോപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിൻകാട് മൈതാനത്തെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കും. കണ്ണൂർ , അമിത് ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം, അവരുടെ അടിത്തറയിളക്കണം. അത്രയ്ക്ക് നിങ്ങൾ കേരള ജനതയെ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്തു. കണ്ണൂർ തരൂ എനിക്ക് ഞാൻ തയ്യാറാണ്. സുരേഷ് ഗോപി പ്രസംഗത്തിൽ വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും മുഖ്യന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം,
ബ്രഹ്മപുരം വിഷയം കൈകാര്യം ചെയ്യാൻ പ്രാപ്തിയില്ലെങ്കിൽ കേന്ദ്രത്തോട് അപേക്ഷിക്കണം. ഇവിടെ എന്താണ് നടക്കുന്നത്. ജനങ്ങൾ സംസ്ഥാന സർക്കാരിനോട് കാലുപിടിച്ച് അപേക്ഷിക്കുന്നു, സുരേഷ് ഗോപി പറഞ്ഞു. അന്തംകമ്മി കൂട്ടങ്ങൾ, ചൊറിയാൻ മാക്രി കൂട്ടങ്ങൾ ഇനിയും ട്രോളാൻ വരും. ഏത് ഗോവിന്ദൻ വന്നാലും തൃശൂർ ഞാൻ എടുക്കും. രാഷ്ട്രീയമല്ല, കരുണയും കരുതലുമാണ് കാട്ടിയതെന്നും ചാരിറ്റി രാഷ്ട്രീയം ആക്കാൻ പറ്റിയില്ലെങ്കിൽ ഈ നുണയുടെ , ചതിയുടെ , വഞ്ചനയുടെ രാഷ്ട്രീയം നിറുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം കേരളത്തിന്റെ വികസനം സാദ്ധ്യമാക്കാൻ കോൺഗ്രസിനോ കമ്മ്യൂണിസ്റ്റുകാർക്കോ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു കേരളത്തിൽ തമ്മിലടിക്കുന്ന കോൺഗ്രസും സി.പി.എമ്മും ത്രിപുരയിൽ ഒന്നിച്ചെന്നും എന്നാൽ ജനം ബി.ജെ.പിയെ തിരഞ്ഞെടുത്തെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |