തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ ടി.സി പ്രീ - പെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. വള്ളക്കടവ്, ആറാട്ടുകടവ് ഗ്രൗണ്ടിന് സമീപം ടി.സി 35/128-ൽ മുജീബ് റഹ്മാൻ (37) ആണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 3ന് വൈകിട്ട് 7.30നായിരുന്നു സംഭവം. തമ്പാനൂർ ചൈത്രം ഹോട്ടലിന് മുന്നിൽ ഓട്ടോറിക്ഷ ഒതുക്കി വീട്ടിലേക്ക് പോകാൻ നിന്ന കാരക്കാമണ്ഡപം സ്വദേശി അഷറഫിനെ നാലംഗ സംഘം ക്രൂരമായി മർദ്ദിക്കുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. വ്യക്തിപരമായ തർക്കങ്ങളാണ് ആക്രമണത്തിന് കാരണം. കേസിലെ പ്രതികളായ സുജിത്ത്, സച്ചു എന്നിവരെ പൊലീസ് സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു.തമ്പാനൂർ എസ്.എച്ച്.ഒ പ്രകാശ്.ആർ, എസ്.ഐ മാരായ അരവിന്ദ്, മനോജ് കുമാർ, എ.എസ്.ഐ ശ്രീകുമാർ ,എസ്.സി.പി.ഒ എബിൻ ജോൺസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ പ്രതികളിലൊരാളെ കൂടി പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |