കോന്നി : അട്ടച്ചാക്കൽ ചിറ്റൂർ കടവ് പാലം കോടതി കയറിയതോടെ പണികളും നിലച്ചു. പണം കിട്ടാതായതോടെ നിർമ്മാണ കമ്പനി കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. 2016 ഫെബ്രുവരിയിലാണ് പാലത്തിന്റെ ശിലാസ്ഥാപനം നടന്നത്.
യു.ഡി.എഫ് ഭരണകാലത്ത് റവന്യൂ വകുപ്പിന്റെ റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് അനുവദിച്ച 2.50 കോടി രൂപ ഉപയോഗിച്ച് നിർമ്മിതി കേന്ദ്രത്തിന്റെ ചുമതലയിലാണ് പണികൾ ആരംഭിച്ചത്. എന്നാൽ ഫണ്ട് ലഭിക്കാതെ വന്നതോടെ നിർമ്മാണം നിറുത്തിവയ്ക്കുകയായിരുന്നു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചിറ്റൂർമുക്കിൽ നിന്ന് കോന്നി - കുമ്പഴ റോഡിനെ ബന്ധിപ്പിക്കുന്ന പാലമാണിത്. ചിറ്റൂർ ജംഗ്ഷനിൽ നിന്ന് ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ, വടശ്ശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കൽ കോളേജിലേക്കും യാത്രാ സൗകര്യം ഒരുക്കാൻ പാലം യാഥാർത്ഥ്യമാകുന്നതിലൂടെ സാധിക്കും. കോന്നി നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. നിർമ്മിച്ചിട്ടുള്ള തൂണുകൾ സുരക്ഷിതമല്ലെന്ന് തിരുവനന്തപുരം സഹകരണ എൻജിനിയറിംഗ് കോളേജ് വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവിടെ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിൽ പുതിയ പാലം പണിയുന്നതിനായി 12 കോടി രൂപ സംസ്ഥാന സർക്കാർ പുതിയ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |