തിരുവനന്തപുരം: കോടികൾ മുടക്കി നവീകരിച്ച കോട്ടയ്ക്കകം ശ്രീ ചിത്തിര തിരുനാൾ പാർക്ക് പരിപാലനമില്ലാതെ നശിക്കുന്നു.
ഏറെനാൾ അവഗണനയിൽ കിടന്ന പാർക്ക് 2022 ഓഗസ്റ്റിലാണ് സ്മാർട്ട് സിറ്രി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചത്. എന്നാൽ പാർക്കിലെ പുൽത്തകിടികൾ പരിപാലനമില്ലാതെ കാട് പോലെ വളർന്ന് കിടക്കുകയാണ്. നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച മണ്ഡപങ്ങളിൽ പൊടിപിടിച്ച് അടുക്കാനാവാത്ത അവസ്ഥയാണ്. വിനോദവും വിജ്ഞാനവുമുള്ള പരിപാടികൾ പ്രദർശിപ്പിക്കാൻ നിർമ്മിച്ച വീഡിയോ വാളിൽ ലോക കപ്പ് ഫുട്ബാളിന് ശേഷം യാതൊന്നും പ്രദർശിപ്പിച്ചിട്ടില്ല. പാർക്കിൽ കുട്ടികൾക്കായി സജ്ജീകരിച്ച ഉപകരണങ്ങളിൽ ചിലത് കേടുവന്നതായും ആക്ഷേപമുണ്ട്.
കോട്ടയ്ക്കകത്തുള്ള തിരക്ക് കാരണം പാർക്കിൽ ആരും എത്തുന്നില്ലായിരുന്നു. ലൈറ്റുകളുടെ അഭാവം പ്രശ്നം ഇരട്ടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആഗസ്റ്റിൽ പാർക്ക് നവീകരിച്ചത്. സ്മാർട്ട് സിറ്റിക്കാണ് പാർക്കിന്റെ പരിപാലന ചുമതല. പുതിയ ടെൻഡർ നടപടികൾ നടക്കുന്നതാണ് പരിപാലനം വൈകാൻ കാരണമെന്ന് സ്മാർട്ട് സിറ്റി അധികൃതർ അറിയിച്ചു.
നഗരത്തിലെ മറ്റ് പാർക്കുകളുടെ അവസ്ഥയും ദയനീയമാണ്. നഗര ഹൃദയത്തിലെ കവടിയാർ പാർക്ക് പൂട്ടിക്കിടക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമായെന്ന് കേരള കൗമുദി മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. പഴയ പാർക്ക് നവീകരിച്ച് ഹൈടെക്കാക്കാനുള്ള പദ്ധതികൾ പാതിവഴിയിലാണ്. എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന നഗരസഭയുടെ ഉറപ്പും കടലാസിലൊതുങ്ങി. പൂജപ്പുര ഗ്രൗണ്ടിനോട് ചേർന്ന് കിടക്കുന്ന പൂജപ്പുര പാർക്കിലും ഉപകരണങ്ങൾ കേടുവന്ന് നശിക്കുകയാണ്. മ്യൂസിയത്തെ ക്യാപ്ടൻ ലക്ഷ്മി പാർക്കിൽ പാർക്കിംഗ് സൗകര്യവും കുറവാണ്. ഈ സാഹചര്യത്തിൽ വേനലവധി വരുമ്പോൾ കുട്ടികൾ വീടുകളിലേക്ക് ഒതുങ്ങാനാണ് സാദ്ധ്യത.
ആദ്യം ഒരു ടെൻഡർ സ്വീകരിച്ചിരുന്നു. പക്ഷേ അത് നടന്നില്ല. പൂന്തോട്ടം പരിപാലിക്കാനും ടോയ്‌ലെറ്റ് ശുചീകരിക്കാനും പാർക്ക് വൃത്തിയാക്കാനും ഹൗസ് കീപ്പിംഗ് ഏജൻസികളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചിട്ടുണ്ട്. എത്രയും വേഗം പരിപാലനം ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |