തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിക്കാനായി കേന്ദ്രം നൽകിയ 23 നിർദ്ദേശങ്ങൾ നടപ്പാക്കാത്തതിന് നേതൃയോഗത്തിൽ അമിത് ഷായുടെ വിമർശനം. ഇന്നലെ പൊതുസമ്മേളനത്തിന് ശേഷം നടന്ന തൃശൂർ പാർലമെന്റ് മണ്ഡലം നേതൃയോഗത്തിലായിരുന്നു വിമർശനം. ജയം നിശ്ചയിക്കുന്നതിന് ബൂത്തുകളെ എ, ബി, സി എന്ന കാറ്റഗറികളായി തിരിക്കണമെന്ന നിർദ്ദേശം പോലും ഒരിടത്തും നടന്നിട്ടില്ല.
ഇതിനായി ഓരോ മണ്ഡലത്തിലും ഇൻ ചാർജ്ജുമാരെ നിയമിച്ചിരുന്നു. ഇവരോടാണ് അമിത് ഷാ വിശദീകരണം തേടിയത്. അതുപോലെ മോദി സർക്കാർ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ ജനങ്ങളിലെത്തിക്കാനുള്ള പ്രവർത്തനവും നടന്നിട്ടില്ല. ഒരു മണിക്കൂറോളം നീണ്ട യോഗത്തിൽ തൃശൂർ ലോക്‌സഭാ മണ്ഡലം ഉൾപ്പെടുന്ന ഏഴ് നിയോജക മണ്ഡലങ്ങളിലെ പ്രസിഡന്റുമാരും ഇൻചാർജുമാരും ജില്ലാ സംസ്ഥാന നേതാക്കളും പങ്കെടുത്തു. ഓരോ നിർദ്ദേശങ്ങളും സംബന്ധിച്ച് ചോദ്യങ്ങളുന്നയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയമുറപ്പാക്കണമെന്ന് അമിത് ഷാ കർശന നിർദ്ദേശവും നൽകി. ബൂത്ത്തല പ്രവർത്തനം ശക്തിപ്പെടുത്തണം. മേയിൽ വീണ്ടും തൃശൂരിലെത്തുമ്പോൾ കേന്ദ്രം നൽകിയ നിർദ്ദേശം നടപ്പിലാക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് ജാവ്‌ഡേക്കർ, കേന്ദ്രമന്ത്രി വി.മുരളീധരൻ, എം.ടി രമേശ്, കെ.കെ.അനീഷ് കുമാർ എന്നിവർ അമിത് ഷായ്ക്ക് ഒപ്പം വേദിയിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |