തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ പിടിത്തത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവേ, സഭയിൽ ഭരണ, പ്രതിപക്ഷങ്ങൾ പലവട്ടം
ഏറ്റുമുട്ടി. കരാർ നൽകിയതിൽ അഴിമതിയെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോഴെല്ലാം ഭരണപക്ഷം ബഹളവുമായി എഴുന്നേറ്റു.
അടിയന്തര പ്രമേയ നോട്ടീസ് നൽകിയ ടി.ജെ.വിനോദ് കൊച്ചി ഡെപ്യൂട്ടി മേയറായിരിക്കെ നാലു വട്ടം ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞത് പ്രതിപക്ഷ ബഹളത്തിനിടയാക്കി. ഇതോടെ, യു.ഡി.എഫ് ഭരണസമിതിയുടെ കാലത്തെന്ന് മന്ത്രി തിരുത്തിപ്പറഞ്ഞു.മാലിന്യ സംസ്കരണ കരാറെടുത്ത കമ്പനിയുടെയ വക്താവായി മന്ത്രി എം.ബി രാജേഷ് മാറിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമർശം ഭരണപക്ഷത്ത് ബഹളത്തിനിടയാക്കി. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും, ബ്രഹ്മപുരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവ് കോർപറേഷൻ ഭരണസമിതി 23 തവണ തീരുമാനെമെടുക്കാതെ മാറ്റിവച്ചെന്നും മന്ത്രി രാജേഷ് പറഞ്ഞു. മന്ത്രിക്ക് സംസാരിക്കാനായി സതീശന്റെ മൈക്ക് സ്പീക്കർ ഓഫാക്കിയതോടെ,, പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. കറുത്ത പ്ലക്കാർഡുകളും ബാനറുമുയർത്തി സ്പീക്കറുടെ കാഴ്ച മറച്ചു. പ്രതിഷേധം അവസാനിപ്പിച്ച് സീറ്റുകളിലേക്ക് മടങ്ങിയാൽ സതീശന് മൈക്ക് നൽകാമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല.
നിയമസഭയുടെ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത പ്രതിഷേധമാണിതെന്ന് മന്ത്രി കെ.എൻ.ബാലഗോപാലും ,സ്പീക്കറുടെ മുഖം മറച്ചത് ചട്ടവിരുദ്ധമാണെന്ന് ഡി.കെ.മുരളിയും പറഞ്ഞു. കടുത്ത നടപടിയെടുക്കുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ പല വട്ടം പറഞ്ഞിട്ടും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. തന്നെ വ്യക്തിപരമായി സതീശൻ അധിക്ഷേപിച്ചെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞതോടെ ,ഭരണപക്ഷം ബഹളവും കൂക്കുവിളിയും തുടങ്ങി. 11.10ന് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ
11.35 വരെ ബഹളം തുടർന്ന ശേഷം സഭ ബഹിഷ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |