ന്യൂഡൽഹി: അദാനി, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളുമായി വന്ന പ്രതിപക്ഷത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലണ്ടനിലെ സർക്കാർ വിരുദ്ധ പ്രസംഗവുമായി ഭരണപക്ഷം എതിരിട്ടതോടെ പാർലമെന്റിന്റെ ബഡ‌്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിന് ബഹളത്തോടെ തുടക്കം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് കാര്യമായ നടപടികളില്ലാതെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.
ലണ്ടനിൽ നടത്തിയ പ്രസംഗത്തിലൂടെ രാഹുൽ ഇന്ത്യയെ
അപമാനിച്ചെന്ന് ലോക്‌സഭയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. രാഹുലിന്റെ പ്രസ്താവനകളെ സഭയിലെ എല്ലാ അംഗങ്ങളും അപലപിക്കണമെന്നും മാപ്പ് ആവശ്യപ്പെടണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യസഭയിൽ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയലും വിഷയം ആവർത്തിച്ചു. രാവിലെ ഭരണപ്രതിപക്ഷങ്ങൾ തമ്മിലുള്ള വാർക്കു തർക്കവും ബഹളവും മൂർച്ഛിച്ചതോടെ ഇരു സഭകളും ഉച്ചവരെ നിറുത്തിവച്ചു. ഉച്ചയ്‌ക്കു ശേഷവും ബഹളം തുടർന്നതിനാൽ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
സഭ പിരിഞ്ഞ ശേഷം കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ പാർലമെന്റിന് പുറത്ത് പ്രതിഷേധ മാർച്ച് നടത്തി. പ്രധാനമന്ത്രി മോദിയുടെത് സ്വേച്ഛാധിപത്യ ഭരണമാണെന്നും ജനാധിപത്യത്തിന് സ്ഥാനമില്ലെന്നും പ്രതിഷേധത്തിന് ശേഷം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു. ഇവിടെ നിയമവാഴ്ചയില്ല, കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നവർ ദേശസ്‌നേഹത്തെക്കുറിച്ച് സംസാരിക്കുന്നു. അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെടുമ്പോൾ സഭയിലെ മൈക്കുകൾ സ്വിച്ച് ഓഫ് ചെയ്യും. അപ്പോഴാണ് ബഹളം പൊട്ടിപ്പുറപ്പെടുന്നത്. ഇന്ത്യ താമസിക്കാൻ പറ്റിയ സ്ഥലമല്ലെന്ന് മുമ്പ് കൊറിയൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുണ്ടെന്ന് രാഹുലിനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് ഖാർഗെ ചൂണ്ടിക്കാട്ടി.
ബി.ആർ.എസ്, ആം ആദ്‌മി പാർട്ടികളും പ്രതിഷേധത്തോട് സഹകരിച്ചു. മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റും തെലങ്കാനയിലെ എം.എൽ.സി കെ. കവിതയെ ചോദ്യം ചെയ്യുന്നതും ചൂണ്ടിക്കാട്ടി ബി.ആർ.എസും ആം ആദ്‌മി പാർട്ടികൾ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു.
ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷ നേതാക്കളുടെ മൈക്കുകൾ നിശ്ശബ്ദമാക്കിയെന്ന് ലണ്ടനിൽ പോയി രാഹുൽ ഗാന്ധി നടത്തിയ ആരോപണത്തിന് മറുപടിയായി സഭയിൽ ആരെയും തടഞ്ഞിട്ടില്ലെന്ന് രാജ്യസഭാ ചെയർമാൻ ജഗ്‌ദീപ് ധൻകർ മറുപടി പറഞ്ഞു. രാഹുൽ സഭയിൽ ആവശ്യത്തിലധികം സംസാരിച്ചെന്നും വിദേശത്തെ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.
സഭയിൽ ഭരണപക്ഷത്തിന് മാത്രം അവസരമെന്ന് കൊടിക്കുന്നിൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ ഇരു സഭകളിലും ഭരണപക്ഷത്തിന് അവസരം നൽകിയപ്പോൾ പ്രതിപക്ഷ നേതാക്കളെ സംസാരിക്കാൻ അനുവദിക്കാതെ മൈക്ക് ഒാഫ് ചെയ്യുന്നതാണ് രീതിയെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
രാഹുൽഗാന്ധിക്കെതിരായ പൊള്ളയായ ആരോപണങ്ങൾ ഉന്നയിക്കാൻ വേണ്ടി മാത്രം ഭരണപക്ഷം പാർലമെന്റിൽ ഇന്നലത്തെ ദിവസം നഷ്ടപ്പെടുത്തി. കോൺഗ്രസ്സ് ലോക്സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി സംസാരിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നതും ഭരണകക്ഷി അംഗങ്ങൾ ബഹളം ഉണ്ടാക്കുന്നതും പതിവാണ്. കാതലായ പ്രശ്നങ്ങളിൽ ചർച്ച തടയുകയാണ് ലക്ഷ്യം. മോദി സർക്കാരിന്റെ ഈ അടിച്ചമർത്തലും പ്രതിപക്ഷത്തോടുള്ള അസഹിഷ്ണുതയും സമൂഹത്തിൽ വെറുപ്പിന്റെ അലയൊലികൾ സൃഷ്ടിക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി ലണ്ടനിൽ പറഞ്ഞത്.
ഒരു അംഗത്തിന് നിർഭയമായി പാർലമെന്റിൽ സംസാരിക്കാനുള്ള അവകാശം കേന്ദ്രസർക്കാർ ചോദ്യം ചെയ്യുകയാണെന്ന് രാജ്യസഭാ എം.പി കെ.സി. വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുന ഖാർഗെയും നടത്തുന്ന പരാമർശങ്ങളിൽ ആക്ഷേപമുണ്ടെങ്കിൽ തെളിവുകൾ ആവശ്യപ്പെടാം. ഭീഷണപ്പെടുത്തി പാർലമെന്റ് അംഗത്വം റദ്ദാക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് ജനാധിപത്യപരമായും നിയമപരമായും നേരിടുമെന്നും ഭയപ്പെടുത്താൻ നോക്കേണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |