തൃശൂർ: ഭിന്നശേഷിക്കാർക്കും കാഴ്ച - ശ്രവണ പരിമിതികളുള്ളവർക്കും ഇനി തൃശൂർ പൂരം ആസ്വദിക്കാം. ജില്ലാ ഭരണകൂടത്തിന്റെ സ്വപ്‌ന പദ്ധതിയായ സസ്‌നേഹം പദ്ധതിയുടെ ഭാഗമായി 'കൈമൊഴി' ആംഗ്യഭാഷ സാക്ഷരതാ പദ്ധതിയിലൂടെയാണ് അവസരം ഒരുങ്ങന്നത്. സമൂഹത്തിലെ മുഴുവൻ പേർക്കും അവരുമായി അടിസ്ഥാനപരമായ ആശയ വിനിമയം നടത്താനുള്ള ആംഗ്യഭാഷാ സാക്ഷരത ഉണ്ടാക്കിയെടുക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇംഗ്ലീഷ് അക്ഷരമാലയുടെ ആംഗ്യ ഭാഷ കളക്ടറും പരിശീലനം ലഭിച്ച കോളേജ് വിദ്യാർത്ഥികളും സദസിന് മുന്നിൽ അവതരിപ്പിച്ചു. കൈമൊഴി പഠനത്തെ സഹായിക്കുന്നതിന് നിപ്മർ തയ്യാറാക്കിയ വീഡിയോ പാഠാവലിയുടെ പ്രകാശനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷനായി. ആംഗ്യഭാഷ സാക്ഷരതാ പദ്ധതി കൈമൊഴിയുടെ ഉദ്ഘാടനം പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
സബ് കലക്ടർ മുഹമ്മദ് ഷഫീക്ക്, അസിസ്റ്റന്റ് കളക്ടർ വി.എം. ജയകൃഷ്ണൻ, നിപ്മർ എക്‌സ്‌ക്യൂട്ടിവ് ഡയറക്ടർ ഇൻ ചാർജ് സി. ചന്ദ്രബാബു, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. കൃപകുമാർ, ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരീം, സിനോ സേവി, ബിന്നി ഇമ്മട്ടി തുടങ്ങിയവർ സംസാരിച്ചു.
കൈമൊഴിയുടെ പ്രവർത്തനം
കൈമൊഴി പദ്ധതിയുടെ ആദ്യപടിയായി ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്ക് അടിസ്ഥാന ആംഗ്യഭാഷാ പരിശീലനം പദ്ധതിയിലൂടെ നൽകും. ജില്ലാ ഭരണകൂടവും നിപ്മറും ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി 50 മാസ്റ്റർ ട്രെയിനർമാർക്ക് നിപ്മർ ഇതിനകം പരിശീലനം നൽകി. ഇവരെ ഉപയോഗിച്ച് കോളേജ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനാണ് പരിപാടി.
ശ്രവണ, സംസാര പരിമിതികളുള്ളവരും പൊതുസമൂഹവും തമ്മിൽ ചുരുങ്ങിയ തോതിലെങ്കിലും ആശയവിനിമയം സാദ്ധ്യമാക്കുകയെന്നതാണ് കൈമൊഴി പദ്ധതിയുടെ ലക്ഷ്യം
- ഹരിത വി. കുമാർ, കളക്ടർ
സമൂഹത്തിലെ വി.ഐ.പികളെയല്ല, ഭിന്ന ശേഷിക്കാരും ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെയുള്ള സമൂഹത്തെ നാം ചേർത്തുപിടിക്കുകയും മുൻഗണന നൽകുകയും ചെയ്യണം.
- പി.കെ. ഡേവീസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |