ന്യൂഡൽഹി: ഭോപ്പാൽ വിഷവാതക ദുരന്തത്തിലെ ഇരകൾക്കായി 7400 കോടി രൂപ കൂടി നഷ്‌ടപരിഹാരം നൽകാൻ യൂണിയൻ കാർബൈഡ് കമ്പനിയോട് നിർദ്ദേശിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഭരണഘടന ബെഞ്ച് തള്ളി. കമ്പനി നഷ്‌ടപരിഹാരമായി നൽകിയ 715 കോടി രൂപ പര്യാപ്‌തമാണെന്ന് ചൂണ്ടിക്കാണിച്ചുക്കൊണ്ടാണ് ജസ്റ്റിസ് എസ്.കെ. കൗൾ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ നടപടി. ഇരകൾക്കായി ഇൻഷുറൻസ് പോളിസി രൂപീകരിക്കുന്നതിൽ കേന്ദ്രസർക്കാർ വീഴ്‌ച വരുത്തിയെന്ന് വിമർശിക്കുകയും ചെയ്തു.
ഇൻഷുറൻസ് പോളിസി രൂപീകരിക്കുമെന്ന് 1991ൽ സർക്കാർ കോടതിക്ക് നല്കിയിരുന്ന ഉറപ്പിൽ വലിയ അലംഭാവമാണ് ഉണ്ടായതെന്ന് ബെഞ്ച് വിമർശിച്ചു. നഷ്‌ടപരിഹാരവുമായി ബന്ധപ്പെട്ട് സാമ്പത്തിക പരിമിതിയുണ്ടെങ്കിൽ സർക്കാരാണ് പരിഹാരം കാണേണ്ടത്. എന്നാൽ ഉത്തരവാദിത്വം കമ്പനിയുടെ മേൽ കെട്ടിവയ്‌ക്കാനാണ് കേന്ദ്രം കോടതിയോട് ആവശ്യപ്പെടുന്നതെന്ന നിരീക്ഷണവുമുണ്ടായി.
അധിക നഷ്‌ടപരിഹാരം ഇരകൾക്ക് അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ 2010 ഡിസംബറിലെ തിരുത്തൽ ഹർജിയിലെ ആവശ്യം ഇപ്പോൾ പരിഗണിച്ചാൽ അത് സങ്കീർണമാകും. രണ്ട് ദശകം പിന്നിട്ട ശേഷം ആവശ്യവുമായി എത്തിയതിന്റെ യുക്‌തിയെന്തെന്ന് കോടതിയെ ബോധ്യപ്പെടുത്താനും കേന്ദ്രത്തിന് കഴിയുന്നില്ല. കമ്പനിയുടെ ഭാഗത്ത് നിന്ന് നഷ്‌ടപരിഹാര വിതരണത്തിൽ ഏതെങ്കിലും തരത്തിൽ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയാൽ മാത്രമേ ഇടപെടാൻ കഴിയുയെന്നും കോടതി വ്യക്തമാക്കി. അതേമയം, കോടതി വിധിയെ ഇരകളും ഇരകൾക്കായി പ്രവർത്തിക്കുന്ന സംഘടനകളും അപലപിച്ചു. വീണ്ടും വഞ്ചിക്കപ്പെട്ടുവെന്ന് ദുരന്തത്തിൽ ബന്ധുക്കളെ നഷ്‌ടപ്പെട്ടവർ പ്രതികരിച്ചു. ന്യായമായ നഷ്‌ടപരിഹാരം ലഭിക്കുന്നത് വരെ പോരാടുമെന്ന് അഞ്ച് സംഘടനകൾ പ്രസ്‌താവനയിറക്കി.
1989ൽ യൂണിയൻ കാർബൈഡ് കമ്പനി നൽകിയ 715 കോടി രൂപ പര്യാപ്‌തമല്ലതിനാൽ
കമ്പനിയിൽ നിന്ന് കൂടുതൽ തുക ഈടാക്കി തരണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.
1984 ഡിസംബർ രണ്ടിന് ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്‌ടറിയിൽ നിന്ന് മീഥൈൽ ഐസോ സയനേറ്റ് വാതകം ചോർന്ന് മൂവായിരത്തിലധികം പേരാണ് മരിച്ചത്. ലക്ഷക്കണക്കിന് ആളുകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ബാധിച്ചു. യൂണിയൻ കാർബൈഡ് കോർപറേഷൻ ചെയർമാൻ വാറൻ ആൻഡേഴ്സൺ ഇതുവരെ കേസിൽ വിചാരണ നേരിട്ടിട്ടില്ല. 2010 ജൂൺ ഏഴിന് കമ്പനി ഉദ്യോഗസ്ഥർ അടക്കം എട്ട് പേരെ കുറ്റക്കാരായി കണ്ടെത്തിയ ഭോപ്പാൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി രണ്ട് വർഷം തടവ് വിധിച്ചു. എട്ട് പേരും പിന്നീട് ജാമ്യത്തിലിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |