ജില്ലയിൽ കെട്ടിക്കിടക്കുന്നത് 15701 അപേക്ഷകൾ
കൊല്ലം: കൂടുതൽ താത്കാലിക ജീവനക്കാരെ നിയോഗിച്ചതിന് പുറമേ അധിക വാഹനസൗകര്യം അടക്കം ഏർപ്പെടുത്തിയിട്ടും ഭൂമിയുടെ തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിൽ മെല്ലെപ്പോക്ക്. ജില്ലയിലെ രണ്ട് ആർ.ഡി.ഒ ഓഫീസുകളിലായി 15701 അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.
2019 മുതൽ ഓഫ് ലൈനായി ലഭിച്ച അപേക്ഷകളാണ് ആദ്യഘട്ടത്തിൽ തീർപ്പാക്കിയത്. കൊല്ലം ആർ.ഡി.ഒ ഓഫീസിൽ ഓഫ് ലൈനായി ലഭിച്ച പതിനായിരത്തോളം അപേക്ഷകളിൽ 353 എണ്ണം ഇനിയും തീർപ്പാകാനുണ്ട്. പുനലൂർ ആർ.ഡി.ഒ ഓഫീസിൽ 3996 ഓഫ് ലൈൻ അപേക്ഷകളാണ് ഉണ്ടായിരുന്നത്. ഇതിൽ കടുത്ത നിയമ പ്രശ്നങ്ങളൊഴികെയുള്ളവ തീർപ്പാക്കിയെന്നാണ് അധികൃതരുടെ വിശദീകരണം. രണ്ട് ഓഫീസുകളിലും അടുത്തിടെയാണ് ഓൺലൈൻ അപേക്ഷകൾ പരിശോധിച്ച് തുടങ്ങിയത്.
വീട് നിർമ്മാണം, മക്കളുടെ വിവാഹത്തിനും പഠനത്തിനും പണം കണ്ടെത്താനായി ഭൂമി വിൽക്കൽ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായാണ് തരം മാറ്റത്തിന് അപേക്ഷ നൽകിയത്. തീർപ്പ് വൈകുന്നതിനാൽ ആയിരങ്ങളുടെ സ്വപ്നങ്ങളും തകരുകയാണ്. അപേക്ഷയുടെ സ്ഥിതി അറിയാൻ ഓരോ തവണ എത്തുമ്പോഴും ഉദ്യോഗസ്ഥർ കൂടുതൽ രേഖകൾ ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. പതിറ്റാണ്ടുകളായി കരയായി കിടക്കുന്നതും തൊട്ടടുത്തെങ്ങും വയലില്ലാത്ത ഭൂമികളും റവന്യു രേഖകളിൽ പാടങ്ങളായി കിടക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ചയുടെ ഭാഗമായാണ് ഭൂവുടമകൾക്ക് തരം മാറ്റാനായി ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയുണ്ടായത്. സംസ്ഥാന തലത്തിൽ 196636 അപേക്ഷകൾ തീർപ്പാകാനുണ്ട്.
അർ.ഡി.ഒ ഓഫീസ്, തീർപ്പാകാത്ത അപേക്ഷകൾ
കൊല്ലം: 12797
പുനലൂർ: 2904
മാനുവലായി ലഭിച്ച അപേക്ഷകളാണ് അടുത്തസമയം വരെ പരിശോധിച്ചത്. അതിൽ ഗുരുതര പ്രശ്നങ്ങളുള്ളവ ഒഴികെയെല്ലാം തീർപ്പായിട്ടുണ്ട്. ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ പരിശോധന തുടങ്ങി.
പുനലൂർ ആർ.ഡി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |