തിരുവനന്തപുരം: മലയാളവും ഇംഗ്ളീഷും എളുപ്പമായതിനു പിന്നാലെയെത്തിയ ഹിന്ദി പരീക്ഷ പത്താം ക്ളാസുകാരെ വലച്ചു. പുറത്തെ വേനലിന്റെ ചൂടിനെക്കാൾ ഭയാനകമായിരുന്നു ഹിന്ദിയിലെ ചോദ്യപേപ്പറിലെ ചൂട്. ഒരു മാർക്കിനുള്ള ചോദ്യം പോലും കടുകട്ടിയായിരുന്നെന്നാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും അദ്ധ്യാപകരും അഭിപ്രായപ്പെടുന്നത്. ഗ്രാമർ,ചേരുംപടി ചേർക്കുക,വിശേഷണപദം കണ്ടെത്തുക തുടങ്ങി മിക്ക വിഭാഗങ്ങളിലും പ്രതീക്ഷിക്കാത്ത പാഠഭാഗത്തു നിന്നായിരുന്നു ചോദ്യങ്ങളെത്തിയത്. മോഡൽ പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ വളരെ എളുപ്പമായിരുന്നതിനാൽ തന്നെ ശരാശരി നിലവാരത്തിലുള്ള വിദ്യാർത്ഥികൾ പോലും വളരെ ആത്മവിശ്വാസത്തോടെയാണ് പരീക്ഷാ ഹാളിലെത്തിയത്.പരീക്ഷയ്ക്ക് കയറിയപ്പോഴുള്ള ആത്മവിശ്വാസം ചോദ്യ പേപ്പർ കണ്ടപ്പോൾ തന്നെ പോയെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ശരാശരിക്കാരെ ഒട്ടും പരിഗണിക്കാത്ത ചോദ്യപേപ്പറായിരുന്നു ഇക്കുറി പത്താം ക്ളാസ് ഹിന്ദി പരീക്ഷയുടേതെന്ന് അദ്ധ്യാപകർ തന്നെ സമ്മതിക്കുന്നു. സ്ഥിരം വരാറുള്ള ക്യാരക്ടർ സ്കെച്ച് ടൈപ്പ് ചോദ്യങ്ങളും ഇക്കുറി ഇല്ലായിരുന്നു. 40മാർക്കിനുള്ള പരീക്ഷ രാവിലെ 9.30മുതൽ 11.15വരെയാണ് നടന്നത്. വെള്ളിയാഴ്ച നടക്കുന്ന കെമിസ്ട്രി പരീക്ഷ എളുപ്പമാകണേയെന്ന പ്രാർത്ഥനയിലാണ് വിദ്യാർത്ഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |