കൊല്ലം: മരിച്ചവരുടെ പേരിലും റേഷൻ ഭക്ഷ്യധാന്യങ്ങൾ ചോരുന്നുവെന്ന സംശയത്തിൽ സംസ്ഥാന വ്യാപകമായി ഒറ്ര അംഗ റേഷൻ കാർഡുകളിൽ പരിശോധന നടത്തുന്നു.
റേഷൻ കാർഡ് ഉടമയുടെ ഫോണിൽ വിളിച്ചായിരിക്കും ആദ്യ പരിശോധന. സംശയം തോന്നിയാൽ റേഷനിംഗ് ഇൻസ്പെക്ടർമാർ വീടുകളിലെത്തി പരിശോധിക്കും. മരിച്ചവരുടെ മൊബൈൽ ഫോൺ നമ്പരുകൾ ബന്ധുക്കളോ മറ്റാരെങ്കിലുമോ കൈക്കലാക്കി ഒ.ടി.പി നമ്പർ ഉപയോഗിച്ച് റേഷൻ വാങ്ങുന്നുവെന്നാണ് ഒന്നാമത്തെ സംശയം.
റേഷൻ വ്യാപാരികളുടെ സഹായത്തോടെ മറ്റാരെങ്കിലും ഒ.ടി.പി നമ്പർ ഇല്ലാതെ മാനുവലായി റേഷൻ വാങ്ങുന്നുവെന്നും സംശയിക്കുന്നു. റേഷൻകടകളിൽ എത്താൻ കഴിയാത്ത കിടപ്പ് രോഗികൾക്ക് റേഷൻ വാങ്ങി നൽകാൻ മറ്റാരെയെങ്കിലും ചുമതലപ്പെടുത്താവുന്ന പ്രോക്സി സംവിധാനമുണ്ട്. കാർഡുടമ മരിച്ച ശേഷവും പ്രോക്സി സംവിധാനം ഉപയോഗിച്ച് ഇപ്പോഴും റേഷൻ കൈപ്പറ്റുന്നുവെന്നാണ് മറ്റൊരു സംശയം.
ആദ്യഘട്ടത്തിൽ എ.എ.വൈ, പി.എച്ച്.എച്ച് ഒറ്റ അംഗ കാർഡുകളാണ് പരിശോധിക്കുന്നത്. എ.എ.വൈ കാർഡിന് 35 കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. ഒറ്റ അംഗ പി.എച്ച്.എച്ച് കാർഡിന് അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭിക്കും.
പരിശോധന സംസ്ഥാന തലത്തിൽ
റേഷൻ കാർഡുകളിലെ അംഗങ്ങൾ ആരെങ്കിലും മരിച്ചാൽ ഉടൻ തന്നെ പൊതുവിതരണ വകുപ്പിനെ അറിയിച്ച് കാർഡിൽ നിന്ന് പേര് ഒഴിവാക്കണമെന്നാണ് ചട്ടം. ഒറ്ര അംഗ കാർഡുകാരൻ മരണപ്പെട്ടാൽ അത് റിപ്പോർട്ട് ചെയ്യാൻ റേഷൻ കടയുടമ മുൻ കൈയെടുക്കണം. മരിച്ചവരുടെ പേരിൽ ദീർഘകാലമായി റേഷൻ വിതരണം ചെയ്തുവെന്ന് കണ്ടെത്തിയാൽ റേഷൻ കടയുടമയ്ക്കെതിരെയും നടപടിയുണ്ടാകും. ഈമാസം 31ന് മുമ്പ് പരിശോധന പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. അടുത്തിടെ ചിലയിടങ്ങളിൽ നിന്ന് പിടികൂടിയ റേഷൻ ഭക്ഷ്യധാന്യങ്ങൾ പ്രാദേശികമായി സംഭരിച്ചെടുത്തതായിരുന്നു. ഇക്കൂട്ടത്തിൽ മരിച്ചവരുടെ പേരിൽ വാങ്ങിയ ഭക്ഷ്യധാന്യവും ഉണ്ടെന്ന വിവരത്തെ തുടർന്നാണ് സംസ്ഥാനതലത്തിൽ പരിശോധിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |