കോഴിക്കോട്: ചൂടിൽ നിന്ന് ആശ്വാസം കിട്ടാൻ ഒരു നാരങ്ങ വെള്ളം കുടിക്കാമെന്ന് വിചാരിച്ചാൽ കെെ പൊള്ളും !. വേനൽ കടുത്തതോടെ ചെറുനാരങ്ങ വില കുതിക്കുകയാണ്. കിലോ 40 രൂപയായിരുന്ന ചെറുനാരങ്ങയ്ക്ക് ഇപ്പോൾ 150 മുതൽ 180 വരെയാണ്. മൊത്തവ്യാപാര കേന്ദ്രങ്ങളിൽ 80 മുതൽ 100 വരെയാണ് വില. അതേസമയം മധുര നാരങ്ങയ്ക്ക് വില കുറവുണ്ട്. 100 രൂപ നൽകിയാൽ രണ്ട് കിലോ കിട്ടും.
ചെറു നാരങ്ങ കൂടുതലായെത്തുന്ന തമിഴ്നാട്, ആന്ധ്രാപ്രദേശ് , രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി കുറഞ്ഞതാണ് വില കൂടാൻ പ്രധാന കാരണമായി കച്ചവടക്കാർ പറയുന്നത്. ചൂട് കൂടിയതോടെ ആവശ്യക്കാർ കൂടിയതും വില കൂടാൻ ഇടയായി. നാരങ്ങയുടെ വില കയറിയത് നാരങ്ങാവെള്ളത്തിന്റെ വിൽപനയേയും സാരമായി ബാധിച്ചിട്ടുണ്ട്. നാരങ്ങാവെള്ളത്തിന് ചിലയിടങ്ങളിൽ 20-25 രൂപവരെ ഈടാക്കുന്നുണ്ട്. അച്ചാർ ഉത്പാദനത്തിനും തിരിച്ചടിയായി. നേരത്തെ 100 രൂപയ്ക്ക് മൂന്ന് കിലോ വരെ നാരങ്ങ ലഭിച്ചിരുന്നു. വേനലിൽ പൊതുവേ ചെറുനാരങ്ങ വില കുതിച്ചുയരുമെങ്കിലും ഇത്തവണ നേരത്തെയാണ്. കഴിഞ്ഞവർഷം ഏപ്രിലിലാണ് വില 200 കടന്നിരുന്നത്. വരും ദിവസങ്ങളിൽ വേനൽ കടുക്കുമെന്നിരിക്കെ വില ഇനിയും ഉയരും. റംസാൻ കൂടി എത്തിയാൽ കിലോയ്ക്ക് 250 മുതൽ 300 രൂപ വരെ വില കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. വേനലിൽ ആവശ്യക്കാരേറിയതോടെ തണ്ണിമത്തനും വില ഉയർന്നു. കഴിഞ്ഞ മാസം കിലോയ്ക്ക് 18 മുതൽ 20 രൂപ വരെ ആയിരുന്നത് ഇപ്പോൾ കിലോയ്ക്ക് 25 -30 രൂപയാണ്. കർണാടകയിലെ ഗുണ്ടൽപേട്ട് തമിഴ്നാട്ടിലെ തിണ്ടിവനം എന്നിവിടങ്ങളിൽ നിന്നാണ് തണ്ണിമത്തൻ ജില്ലയിലേക്ക് കൂടുതലായി എത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നുളള പച്ചക്കറി വരവ് കുറഞ്ഞതോടെ വെണ്ടയ്ക്കും, ബീൻസിനും, മുരിങ്ങയ്ക്കും വില കുതിക്കുകയാണ്. മൊത്ത വില 50 ആയിരുന്ന ബീൻസ് ഇപ്പോൾ കിലോ 65 രൂപയാണ്. 67 രൂപയായിരുന്ന മുരിങ്ങക്കായ 120 നാണ് വിൽക്കുന്നത്. 30 രൂപയായിരുന്ന വെണ്ടയ്ക്കക്കയും വില 50 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |