കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്ന പാസഞ്ചർ അമിനിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസിനെയും ബോർഡ് അംഗങ്ങളെയും കാത്തിരിക്കുന്നത് യാത്രക്കാരുടെ ആവലാതികൾ. ഇന്ന് രാവിലെ 11നാണ് കൃഷ്ണദാസും സംഘവും എത്തുക. സ്ഥിരം യാത്രക്കാരുടെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടന്നുവരുന്ന വികസന പ്രവർത്തനങ്ങളും വിലയിരുത്തും.
ദക്ഷിണ റെയിൽവേ ശുപാർശ ചെയ്ത കൊല്ലം- ചെങ്കോട്ട റെയിൽപാത വഴിയുള്ള ട്രെയിനുകൾ എത്രയും വേഗം ആരംഭിക്കുക, എറണാകുളം- വേളാങ്കണ്ണി പ്രതിവാര ട്രെയിൻ സ്ഥിരമാക്കുക, ഗുരുവായൂർ - പുനലൂർ ഇന്റർസിറ്റി മധുരയിലേക്ക് നീട്ടുക, പാലരുവി എക്സ്‌പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കപ്പെടും.
ഇന്റർ സിറ്റിയും വഞ്ചിനാടും തിരുവനന്തപുരത്ത് എത്തുന്നത് പത്തിന് ശേഷമാണ്. നഗരത്തിലെ ഗതാഗതകുരുക്ക് കൂടി അതീജിവിച്ച് ഓഫീസിലെത്തുമ്പോഴേക്കും ഏറെ വൈകും. ഉച്ചകഴിഞ്ഞ് 2.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന നാഗർകോവിൽ പാസഞ്ചർ ചെന്നൈ മെയിലിന് ശേഷം പുറപ്പെട്ടാൽ കൂടുതൽപേർക്ക് പ്രയോജനപ്പെടും. എറണാകുളം, കോട്ടയം, തിരുവനന്തപുരം റൂട്ടിൽ 2.15ന് ശബരിയും 3ന് മെമുവും 3.05ന് പരശുറാമും കഴിഞ്ഞാൽ 6.10നുള്ള കേരള മാത്രമാണ് ആശ്രയം. ഇതിനിടയിൽ കോട്ടയം, കൊല്ലം പാതയിൽ ഒരു മെമു ആരംഭിച്ചാൽ യാത്രക്കാർക്ക് സൗകര്യമാവും. രാവിലെയുള്ള കോട്ടയം- കൊല്ലം മെമുവിൽ കൊല്ലത്ത് എത്തുന്ന യാത്രക്കാർക്ക് കൂടി തിരുവനന്തപുരം യാത്രയ്ക്ക് സൗകര്യപ്പെടും വിധം 7.40 നുള്ള പുനലൂർ - കന്യാകുമാരി ട്രെയിൻ ക്രമീകരിക്കണമെന്ന ആവശ്യവും ഉയരും.
സ്റ്റേഷൻ വികസനം വേഗതയിൽ
കൊല്ലം റെയിൽവേ സ്റ്റേഷൻ വികസന പ്രവൃത്തികൾ വേഗതയിൽ പുരോഗമിക്കുകയാണ്. 27,500 സ്ക്വയർ ഫീറ്റ് വരുന്ന സർവീസ് ബിൽഡിംഗിന്റെ നിർമ്മാണമാണ് നടക്കുന്നത്. ഗാംഗ് റെസ്റ്റ് റൂമിന്റെ നിർമ്മാണ ജോലികളും ആരംഭിച്ചിട്ടുണ്ട്. സബ്സ്റ്റേഷൻ, എസ്.എസ്.സി ബിൽഡിംഗ്, മൾട്ടി ലെവൽ കാർ പാർക്കിംഗിനുള്ള നിർമ്മാണ ജോലികളും ഈ ഭാഗത്ത് ആരംഭിക്കാനുള്ള ആദ്യ ഘട്ട ജോലികളും പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |