തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ വികസനത്തെച്ചൊല്ലി രാഷ്ടീയപ്പോര് മുറുകുന്നു. റെയിൽവേ സ്‌റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കഴിഞ്ഞ ദിവസം റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് സ്റ്റേഷൻ സന്ദർഷിച്ച ശേഷം നടത്തിയ പ്രഖ്യാപനമാണ് വിവാദത്തിലായത്.
പി.കെ. കൃഷ്ണദാസിന്റെ സന്ദർശനത്തിനും പ്രഖ്യാപനത്തിനുമെതിരെ ടി.എൻ. പ്രതാപൻ എം.പി ഇതിനകം രംഗത്തുവന്നു. രാഷ്ട്രീയ മുതലെടുപ്പിനുള്ള അൽപ്പത്തരമാണെന്നാണ് എം.പിയുടെ ആരപോണം. കൃഷ്ണദാസ് പ്രഖ്യാപിച്ചെന്ന് പറയുന്ന പദ്ധതികൾ നേരത്തേ പ്രഖ്യാപിച്ചതും നടപടി ക്രമങ്ങൾ നടന്നുവരുന്നതുമാണെന്ന് ടി.എൻ. പ്രതാപൻ തുറന്നടിച്ചു.
അമിത് ഷായുടെ തൃശൂർ സന്ദർശനത്തിന് ശേഷം പ്രകാശ് ജാവ്‌ദേക്കറുടെ എം.പി ഫണ്ടിൽ നിന്ന് ശക്തൻ പ്രതിമയ്ക്ക് 50 ലക്ഷം അനുവദിച്ചതും പിന്നീട് ഗുരുവായൂർ - തൃശൂർ റെയിൽവേ സ്റ്റേഷനുകൾ പി.കെ. കൃഷ്ണദാസ് സന്ദർശിച്ച് പ്രഖ്യാപനം നടത്തിയതും ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. സ്ഥാനാർത്ഥിയെന്ന നിലയിൽ സുരേഷ് ഗോപി ഇതിനകം പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
എം.പിയെന്ന നിലയിൽ ടി.എൻ. പ്രതാപൻ ഒന്നും ചെയ്യുന്നില്ലെന്ന് രാഷ്ടീയലക്ഷ്യത്തോടെ വരുത്തിത്തീർക്കുകയാണ് ബി.ജെ.പി ലക്ഷ്യം.
പാർലമെന്റിലും എം.പിമാരുടെ റെയിൽവേ വികസനം സംബന്ധിച്ച യോഗങ്ങളിലും നിരന്തരം ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ തൃശൂർ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ റെയിൽവേ ബോർഡ് നേരത്തേ തീരുമാനമെടുത്തിരുന്നു. പദ്ധതി രൂപരേഖയാവുകയും റെയിൽവെ ബോർഡ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം പാസാക്കിയതും റെയിൽവേ മന്ത്രി എം.പിമാർക്ക് ഉറപ്പു നൽകിയതാണ്.- ടി.എൻ. പ്രതാപൻ എം.പി
300 കോടിരൂപ ചെലവിൽ വിമാനത്താവളങ്ങളുടെ മാതൃകയിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമ്മിക്കാനുള്ള തീരുമാനമായിട്ടുണ്ട്. വിശദമായ പദ്ധതിരേഖ ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണക്കരാർ നൽകി പ്രവൃത്തികൾ ആരംഭിക്കും. 2025ൽ നിർമ്മാണം പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യം.
- പി.കെ. കൃഷ്ണദാസ് (ബുധനാഴ്ച പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |