തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തേതിന് സമാനമായ രീതിയിൽ ഇന്നും ചോദ്യോത്തര വേള റദ്ദാക്കി സഭ പിരിഞ്ഞു. ഒമ്പത് മിനിട്ട് മാത്രമാണ് ഇന്ന് സഭ സമ്മേളിച്ചത്.
ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ വാദി പ്രതിയായ പോലെയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വാദികളായ ഏഴ് എംഎൽഎമാർ പ്രതികളായി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ഇതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി.
മറുവശത്ത് ഭരണപക്ഷവും പ്രതിപക്ഷത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർത്തി. ചോദ്യോത്തര വേള വരെ തടസപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നതെന്ന് സച്ചിൻദേവ് എംഎൽഎ പറഞ്ഞു. സഭയിൽ മുദ്രാവാക്യം വിളികളുമായി പ്രതിഷേധമുയർത്തിയ പ്രതിപക്ഷം, പ്ലക്കാർഡുമായി നടുത്തളത്തിൽ ഇറങ്ങി. തുടർന്ന് സ്പീക്കർ ചോദ്യോത്തരവേളയുടെ ബാക്കി റദ്ദ് ചെയ്തു. സബ്മിഷൻ മേശപ്പുറത്ത് വച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം സഭാ നടപടികളോട് സഹകരിക്കാത്തത് നിരാശാജനകമെന്നും സ്പീക്കർ കുറ്റപ്പെടുത്തി. സഭ തിങ്കളാഴ്ച രാവിലെ 9.30ന് വീണ്ടും ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |