ന്യൂഡൽഹി: 70,584 കോടി രൂപയുടെ സൈനിക നവീകരണ പദ്ധതികൾക്ക് പ്രതിരോധ മന്ത്രാലയം പ്രാഥമിക അനുമതി നൽകി. 69 സമുദ്ര ഹെലികോപ്ടറുകൾ, 225 ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, 307 ഹെവി ഡ്യൂട്ടി ആർട്ടിലറി തോക്കുകൾ ഉൾപ്പടെ വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
'ബൈ ഐഡിഡിഎം' (ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും നിർമ്മിച്ചതും) വിഭാഗത്തിന് കീഴിലുള്ള എല്ലാ പ്രോജക്ടുകൾക്കും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻസ് കൗൺസിലിൽ (ഡിഎസി) നിന്ന് അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു.
32,000 കോടി രൂപ ചെലവിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് നിർമ്മിക്കുന്ന 60 യുഎച്ച് മറൈൻ ചോപ്പേഴ്സ് എന്നതായിരുന്നു ഇതിൽ ഏറ്റവും വലിയ നിർദേശം. പദ്ധതികളിൽ ചിലത് ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. മറ്റുള്ളവയ്ക്ക് പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലുള്ള കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
3,800 കോടി രൂപയ്ക്ക് കോസ്റ്റ് ഗാർഡിന്റെ ഒമ്പത് എഎൽഎച്ച് മാർക്ക് III(ALH Mark-III) ചോപ്പറുകൾ വാങ്ങുന്നതിനും ഡിഎസി അംഗീകാരം നൽകി. 20,000 കോടി രൂപയ്ക്ക് ഫ്രണ്ട്‌ലൈൻ ഡിസ്‌ട്രോയറുകൾക്കും ഫ്രിഗേറ്റുകൾക്കുമായി 225 ബ്രഹ്മോസ് ലോംഗ് റേഞ്ച് മിസൈലുകൾ വാങ്ങുന്നതുമാണ് മറ്റൊരു പ്രധാന പദ്ധതി. ഈ മിസൈലുകൾ മാക് 2.8 വേഗതയിൽ സഞ്ചരിക്കുന്നു. അതായത് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയുണ്ട്. 8,526 കോടി രൂപയ്ക്ക് 307 എടിഎജിഎസ് വാങ്ങാനും മന്ത്രാലയം അംഗീകാരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |