നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ആരോഗ്യഭീഷണിയുയർത്തി പ്ലാസ്റ്റിക് അടക്കമുളള മാലിന്യം കത്തിക്കൽ വ്യാപകമാകുന്നു. പരിസര മലിനീകരണത്തിനൊപ്പം പകർച്ചവ്യാധി ഭീഷണിയും തെരുവുനായ്ക്കളുടെ ശല്യവും. താലൂക്കിലെ വിവിധ പ്രദേശങ്ങളിലും മാലിന്യം കത്തിക്കലിനെതിരെ പ്രതിഷേധം ശക്തമാണ്. ദേശീയപാതയിൽ ടി.ബി ജംഗ്ഷന് സമീപത്തെ ഊരൂട്ടുകാല-പനയറത്തല ഏലായ്ക്ക് സമീപം നിക്ഷേപിച്ചിരുന്ന പ്ലാസ്റ്റിക്കടക്കമുളള ഭക്ഷണാവശിഷ്ടങ്ങളടങ്ങിയ മാലിന്യക്കൂമ്പാരം കത്തിച്ച് 3 ദിവസം കഴിഞ്ഞിട്ടും ഇതിൽ നിന്ന് വമിക്കുന്ന കറുത്ത പുകയ്ക്ക് ശമനമില്ല.
ഇവിടെ മാസങ്ങളായി കുന്നുകൂടിക്കിടന്ന മാലിന്യമാണ് കത്തിച്ചത്. പ്രദേശത്തെ മാലിന്യനിക്ഷേപം സംബന്ധിച്ച് നിരവധി തവണ പ്രദേശവാസികൾ നഗരസഭയ്ക്ക് വിവരം നൽകിയെങ്കിലും തിരിഞ്ഞ് നോക്കിയിട്ടുപോലുമില്ല. ഏലായ്ക്ക് സമീപം മരുത്തൂർതോട് സ്ഥിതി ചെയ്യുന്നുണ്ട്. ഈ തോട് മാസങ്ങൾക്ക് മുമ്പ് നീർത്തടശുചീകരണ പദ്ധതി പ്രകാരം നഗരസഭ ശുചീകരിച്ചെങ്കിലും വൈകാതെ ചത്ത മൃഗങ്ങളുടേതടക്കമുളള മാലിന്യങ്ങളും നിക്ഷേപിച്ചു. ഇതിനെതിരെ നഗരസഭ നടപടിയെടുത്തിട്ടുമില്ല.
ഊരൂട്ടുകാല-പനയറത്തല ഏലായ്ക്ക് സമീപം മാലിന്യം ചാക്കിൽ കെട്ടി നിക്ഷേപിക്കുന്നതിനാൽ നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ഈ റോഡ് മുഴുവൻ ഇപ്പോൾ പ്ലാസ്റ്റിക്കിനാലും അവശിഷ്ടങ്ങളാലും വൃത്തിഹീനമാണ്.
ഒരു മാസം മുമ്പ് നെയ്യാറ്റിൻകര നിയോജകമണ്ഡലം സമ്പൂർണ മാലിന്യമുക്തം പദ്ധതിയുടെ ഭാഗമായി പാതയോരങ്ങളിലും കടവുകളിലും നദികളിലും നിക്ഷേപിക്കുന്ന മാലിന്യത്തിന് അറുതി വരുത്താനായി ഹരിതനെയ്യാർ ആവിഷ്ക്കരിച്ചെങ്കിലും ഇത്തരത്തിലുളള മാലിന്യനിക്ഷേപമൊന്നും അധികൃതരാരും കണ്ടമട്ടില്ല. താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ കുടുംബശ്രീയുടെയും ഹരിതകർമ്മസേനയുടെയും നേതൃത്വത്തിൽ ചെരുപ്പ്, ബാഗ്, തുണിത്തരങ്ങൾ, കുപ്പിച്ചില്ലുകൾ,ഇലക്ട്രോണിക്സ് മാലിന്യങ്ങൾ എന്നിങ്ങനെയുളള അജൈവമാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിനും ശാസ്ത്രീയ പുനഃചംക്രമണം നടത്തുന്നതിനുമായി ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതാണ് ഹരിത നെയ്യാർ. എന്നാൽ പദ്ധതിയൊന്നും മാലിന്യനിക്ഷേപ സ്ഥലങ്ങളിൽ ഇതുവരെയുമെത്തിയില്ല.
ഫലപ്രാപ്തിയിലെത്താതെ മാലിന്യനിക്ഷേപം
ഹരിതകർമ്മസേന രൂപീകരിച്ച് ഓരോ വീടുകളിൽ നിന്നും മാസം തോറും പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങളുടെ ശേഖരണം നടത്തുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തുന്നില്ല. വീടുകളെക്കാളുപരി ഹോട്ടലുകളടക്കമുളള വാണിജ്യസ്ഥാപനങ്ങളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യക്കൂമ്പാരമാണ് പാതയോരങ്ങളിൽ ഭീഷണിയാകുന്നത്. ഹോട്ടലുകളുടെ മാലിന്യസംസ്കരണത്തിനായി ഉറവിട മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാണ്. മാലിന്യ നിർമ്മാർജ്ജനത്തിനായി നഗരസഭാ പരിധിയിൽ വിവിധയിടങ്ങളിലായി എയ്റോബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം കാലഹരണപ്പെട്ട നിലയിലാണ്.
പദ്ധതി യാഥാർത്ഥ്യമാക്കാനാകാതെ നഗരസഭ
താലൂക്കിലെ മാലിന്യനിർമ്മാർജ്ജനത്തിന് മാലിന്യസംസ്ക്കരണ പ്ലാന്റിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാനാകൂവെന്നാണ് താലൂക്കിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാനിന്റെ അഭിപ്രായം. 2005ൽ ഇളവനിക്കരയിലെ കുറകോടിൽ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കി പ്രാരംഭ നടപടികൾ തുടങ്ങിയെങ്കിലും ചില രാഷ്ട്രീയ പാർട്ടികളുടെയും പ്രദേശവാസികളുടെയും എതിർപ്പിനാൽ പദ്ധതി ഉപേക്ഷിച്ചു. മാറിമാറി വരുന്ന നഗരസഭാ കൗൺസിലുകളിൽ മാലിന്യ സംസ്കരണ പ്ലാന്റ് വലിയൊരു അജൻഡയായി ഉയർന്നുവരുമെങ്കിലും പദ്ധതി യാഥാർത്ഥ്യമാക്കാൻ നഗരസഭയ്ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |