അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു
കൊല്ലം: മാർച്ച് 31ന് ശേഷം ബാങ്കുകൾ നടപടി കടുപ്പിക്കുമെന്ന ഭീതിയിൽ കയറിനും കഴുക്കോലിനുമിടയിൽ ദിവസങ്ങളെണ്ണി ജില്ലയിലെ കശുഅണ്ടി വ്യവസായികൾ.
അഞ്ച് ആത്മഹത്യകളും നിരവധി ശ്രമങ്ങളും നടന്ന ജില്ലയിൽ സഹജീവികളെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കാൻ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് പരസ്‌പരം ആശ്വസിപ്പിക്കുകയാണെന്ന് പേര് വെളിപ്പെടുത്താൻ ഭയപ്പെടുന്ന ഒരു വ്യവസായി പറയുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചിന്നക്കട ബസ് ബേയിൽ വ്യവസായികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സർക്കാർ ഇടപെടൽ ഗുണകരമാണെങ്കിലും നിഷ്ക്രിയ ആസ്തികളായി ബാങ്കുകൾ പ്രഖ്യാപിച്ച യൂണിറ്റുകൾക്ക് ആശ്വസിക്കാൻ വകയില്ലെന്ന വസ്‌തുത സർക്കാർ കാണണമെന്നാണ് വ്യവസായികളുടെ അവശ്യം.
ഒറ്റത്തവണ തീർപ്പാക്കൽ
ലക്ഷ്യം കണ്ടില്ല
രണ്ടുകോടി വരെയുള്ള കുടിശികയ്‌ക്ക് മുതലിന്റെ 50 ശതമാനവും രണ്ടുകോടിക്ക് മുകളിലുള്ളവയ്ക്ക് 60 ശതമാനവും, ഒ.ടി.എസ് ധാരണയാകുന്ന മുറയ്‌ക്ക് ആകെ തുകയുടെ 10 ശതമാനം അടയ്‌ക്കുന്നവർക്ക് ഒരുവർഷത്തെ പലിശരഹിത സാവകാശവുമായിരുന്നു ധാരണ. എന്നാൽ സർക്കാർ ജി.ഒയുടെ വെളിച്ചത്തിൽ സമീപിച്ച പലർക്കും ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടായ സമീപനം അനുഭാവ പൂർണമല്ലായിരുന്നു. എല്ലാ വായ്പകൾക്കും 60 ശതമാനം എന്ന കടുംപിടുത്തത്തിൽ ചില ബാങ്കുകൾ തീരുമാനങ്ങളിൽ വെള്ളം ചേർത്തു.
അവസാന ശ്രമമെന്ന നിലയ്‌ക്ക് പണയാധാരമായ കിടപ്പാടവും ഫാക്‌ടറികളും വിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും വാങ്ങാൻ ആരും എത്തിയില്ല. റിയൽ എസ്റ്റേറ്റ് മാഫിയ വിലകുറച്ച് വാങ്ങാൻ ശ്രമിച്ചതും തിരിച്ചടിയായി. ഇതോടെ ബാങ്കിലടച്ച പത്ത് ശതമാനം തുകയും വെള്ളത്തിലായി.
വ്യവസായികൾ പറയുന്നു
കഴിഞ്ഞ ബഡ്‌ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നിഷ്‌ക്രിയ ആസ്‌തികൾക്ക് പ്രയോജനപ്പെടില്ല
നിലവിൽ വ്യവസായം നടത്തുന്നവർക്ക് മാത്രമാണ് ഇതുകൊണ്ട് ആശ്വാസം
ഒ.ടി.എസ് പ്രകാരം 10 ശതമാനം തുക സർക്കാർ ഗ്യാരണ്ടിയായി ബാങ്കുകൾക്ക് നൽകുക
ജപ്‌തി നപടികൾ പൂർണമായി നിറുത്തുക
നിഷ്ക്രിയ ആസ്തികൾ സർക്കാർ പദ്ധതികൾക്ക് മാർക്കറ്റ് വില നൽകി ഏറ്റെടുക്കുക
സംസ്ഥാന ബഡ്‌ജറ്റിലെ 36 കോടി എന്തിനൊക്കെ?
2020 മുതൽ 23 വരെ പി.എഫ്, ഇ.എസ്.ഐ കുടിശിക തീർത്തവർക്ക് അതിന്റെ 50 ശതമാനം
ഇപ്പോഴത്തെ ബാങ്ക് പലിശയുടെ 50 ശതമാനം
യന്ത്രവത്കരണത്തിന് ചെലവായ തുകയുടെ 50 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |