തിരുവനന്തപുരം: ഹരിതകർമ്മ സേനയ്ക്ക് യൂസർഫീ നൽകിയില്ലെങ്കിൽ ആ തുക കെട്ടിട നികുതിക്കൊപ്പം ചേർക്കുമെന്നും ഇതിന്റെ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നഗരസഭ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 10 ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റുകൾ മേയ് 31നകം കമ്മിഷൻ ചെയ്യും. മാലിന്യസംസ്‌കരണ പ്ലാന്റ് വരുന്നതിനെ സ്ഥാപിത താത്പര്യങ്ങളോടെ എതിർക്കുന്നവരെ വിട്ടുവീഴ്ചയില്ലാതെ നേരിടും.
നഗരവത്കരണത്തിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ആവിഷ്‌കരിച്ച നവകേരള നഗരനയ രൂപീകരണത്തിന് അന്താരാഷ്ട്ര വിദഗ്ദ്ധരടങ്ങിയ കമ്മിഷൻ ഉടൻ രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യസംസ്‌കരണം: ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ നടപടി
ഒരു ദശകം കൊണ്ട് രൂപപ്പെട്ട മാലിന്യമലയാണ് ബ്രഹ്മപുരത്തേത്. മാലിന്യസംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കുന്നതിലും പാലിക്കപ്പെടുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. കൊച്ചി നഗരത്തിലെ 750 ഫ്ളാറ്റുകളിൽ 515 എണ്ണത്തിലും ജൈവമാലിന്യസംസ്‌കരണ സംവിധാനമില്ലെന്ന് കണ്ടെത്തി. ഇത്തരത്തിൽ ചട്ടങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ മുഖംനോക്കാതെ നടപടിയെടുക്കും.ഇതിന്റെ പരിശോധനയ്ക്കായി എല്ലാ ജില്ലകളിലും എൻഫോഴ്സ്മെന്റ് ടീം രൂപീകരിച്ചിട്ടുണ്ട്.ഇതിന് പുറമേ വിജിലൻസ് സ്വകാഡുകളും രൂപീകരിക്കും.
കുറുക്കൻ കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പിന് എം.ബി. രാജേഷിന്റെ മറുപടി
റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്നും കേരളത്തിൽ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നുമുള്ള തലശ്ശേരി ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക്, ആർ.എസ്.എസും ബി.ജെ.പിയുമൊക്കെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി വരുന്നുണ്ടെന്നും എന്നാൽ കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്നത് ക്രൈസ്തവർക്കറിയാം എന്നുമായിരുന്നു എം.ബി. രാജേഷിന്റെ മറുപടി. പുള്ളിപ്പുലിയുടെ പുള്ളി എത്ര മായ്ച്ചാലും പോകില്ലെന്നും അത് ജനങ്ങൾക്ക് മനസിലാകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |