എം.പി.ഐ കൊച്ചി കോർപ്പറേഷന് നിർദ്ദേശം സമർപ്പിച്ചു
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റ് കൊണ്ടു പൊറുതിമുട്ടിയ കൊച്ചിയെ രക്ഷിക്കാൻ, ജൈവമാലിന്യത്തിൽ നിന്ന് പന്നി തീറ്റയും വളവും നിർമ്മിക്കാനുള്ള പദ്ധതി നടപ്പാക്കാൻ തയ്യാറാണെന്ന് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഒഫ് ഇന്ത്യ (എം.പി.ഐ). ഇതിലൂടെ പ്ളാന്റിൽ ജൈവമാലിന്യം കുന്നുകൂടുന്നത് ഒഴിവാക്കാം. ഒപ്പം പന്നി ഫാമുകൾക്ക് മികച്ച തീറ്റ ലഭ്യമാക്കാനുമാകും. കർഷകർക്ക് വളവും. അറവുമാലിന്യത്തിൽനിന്ന് ഉപോത്പന്നങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് എം.പി.ഐയ്ക്ക് നിലവിലുള്ളതെങ്കിലും തെർമൽ സംവിധാനമടക്കം പ്രയോജനപ്പെടുത്തിയാകും ഇവ തയ്യാറാക്കുക. കൊച്ചി കോർപ്പറേഷന് പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിച്ചു.
വൈറ്റമിനും പോഷകഘടകങ്ങളും ഉൾപ്പെടുത്തി ജൈവമാലിന്യത്തിൽനിന്ന് പന്നിക്കുള്ള തീറ്റയുണ്ടാക്കാം. ഹോട്ടൽ മാലിന്യങ്ങൾ അതേപടി കൊടുക്കാതെ ഈ തീറ്റ നൽകിയാൽ കൊഴുപ്പ് കുറവും മാംസം കൂടിയതുമായ പന്നികളെ വളർത്തിയെടുക്കാനാകും. മികച്ച സാങ്കേതികവിദ്യ കണ്ടെത്തി സർക്കാർ തലത്തിൽ നടപ്പാക്കിയാൽ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായി മേൽനോട്ടം വഹിക്കാമെന്ന് എം.പി.ഐ എം.ഡി ഡോ.എ.എസ്. ബിജുലാൽ കേരളകൗമുദിയോട് പറഞ്ഞു.
ഇവയുടെ നിർമ്മാണത്തിന് മാലിന്യം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. വൈകുംതോറും ചീഞ്ഞഴുകി 'ഗുണം' നഷ്ടപ്പെടുമെന്നതിനാൽ യഥാസമയം ശേഖരിക്കണം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ വേർതിരിക്കണം. വളം നിർമ്മാണത്തിന് എയറോബിക്, അനറോബിക് തുടങ്ങിയ രീതികളുണ്ട്. ഏതാണ് അനുയോജ്യമെന്ന് കണ്ടെത്തണം. കൃത്യമായ കർമ്മപരിപാടികളിലൂടെ പദ്ധതി ആസൂത്രണം ചെയ്താൽ കൊച്ചിയിലെ ജൈവ മാലിന്യപ്രശ്‌നം പൂർണമായും പരിഹരിക്കാമെന്ന് എം.പി.ഐ അധികൃതർ പറഞ്ഞു.
പന്നിത്തീറ്റ നിർമ്മാണം
ജൈവ മാലിന്യത്തിൽ സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ്, കാൽസ്യം, അയൺ, മഗ്നീഷ്യം, അയഡിൻ, കോപ്പർ എന്നിവയും ജീവകം എ,ബി,സി,ഡി, ധാന്യങ്ങൾ തുടങ്ങിയവയും ചേർത്താണ് നിർമ്മിക്കുക. കൃഷി ഓഫീസുകൾ, കർഷക സംഘങ്ങൾ വഴി സബ്‌സിഡി നിരക്കിൽ വിൽക്കാനാകും. പന്നിയിറച്ചി കയറ്റുമതി കൂട്ടാൻ ലക്ഷ്യമിട്ട് കേന്ദ്രം പദ്ധതികൾ നടപ്പാക്കിവരികയാണ്. പന്നിത്തീറ്റയ്ക്ക് മികച്ച വിപണി കണ്ടെത്താനും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കഴിയും. വളർത്താനുള്ള എളുപ്പവും ലാഭവും മൂലം കേരളം, തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിൽ പന്നിഫാമുകളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായി.
കോടികളുടെ പദ്ധതികൾ
ഫാക്ടറി ആധുനികവത്കരണം ഉൾപ്പെടെ വൻ പദ്ധതികൾക്ക് ഒരുങ്ങുകയാണ് എം.പി.ഐ. സർക്കാരിന്റെ കേരള ചിക്കൻ സംരംഭത്തിന്റെ ഭാഗമായി കൂത്താട്ടുകുളത്തെ ഇടയാറിൽ കോഴിമാലിന്യം സംസ്‌കരിച്ച് പെറ്റ് ഫുഡ് ഉത്പാദിപ്പിക്കാനുള്ള പ്ലാന്റിന് അനുമതി ലഭിച്ചു.
കാസർകോടും പുനലൂരും മൃഗാവശിഷ്ടങ്ങളിൽ പെറ്റ്ഫുഡ് നിർമ്മിക്കാൻ 25കോടി ചെലവിൽ ഫാക്ടറികൾ ആരംഭിക്കും. കാസർകോട് മടിക്കൈയിൽ 25 ഏക്കറിൽ 15 കോടി മുതൽമുടക്കുള്ള അത്യാധുനിക മാംസസംസ്‌കരണ പ്ലാന്റും 12.5കോടി മുതൽമുടക്കുള്ള പെറ്റ്ഫുഡ് ഫാക്ടറിയും അടുത്തമാസം പ്രവർത്തനം തുടങ്ങും.
''ജൈവ മാലിന്യങ്ങൾ ഇത്തരത്തിൽ ഉപയോഗപ്പെടുത്തിയാൽ സാമ്പത്തികനേട്ടം ഉണ്ടാക്കാനും ഒട്ടേറെപ്പേർക്ക് തൊഴിൽ ലഭ്യമാക്കാനും കഴിയും.
-ഡോ.എ.എസ്. ബിജുലാൽ,
മാനേജിംഗ് ഡയറക്ടർ, എം.പി.ഐ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |