കണ്ണൂർ: മൂന്ന് ദിവസം മുൻപ് അവശനിലയാണ് ഉറക്കംതൂങ്ങിയായ ആ കുട്ടിക്കുരങ്ങനെ ഇരിട്ടി തില്ലങ്കേരിയിൽ കണ്ടെത്തിയത്. മരം മുറിച്ചപ്പോഴാണ് 40 ദിവസം പ്രായമുള്ള കുട്ടിക്കുരങ്ങൻ ഒറ്റപ്പെട്ടുപോയത്. പെട്ടെന്ന് തന്നെ കണ്ണൂർ മൃഗശാലയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും കാട്ടിലേക്ക് തുറന്ന് വിടാനുള്ള ആരോഗ്യമായിട്ടില്ലെന്ന ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ഇവൻ പരിസ്ഥിതി സംരക്ഷണ സംഘടനയായ 'മാർക്'(മലബാർ അവേർന്നസ് ആന്റ് റസ്ക്യു സെന്റർ) പ്രവർത്തകനായ രഞ്ജിത്ത് നാരായണന്റെ കൈകളിലെത്തുന്നത്.
മാർക്ക് പ്രവർത്തകനും വനംവകുപ്പ് തളിപ്പറമ്പ് റേഞ്ച് വാച്ചറുമായ റിയാസാണ് ഇപ്പോൾ കുരങ്ങിനെ പരിപാലിക്കുന്നത്. വനംവകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫീസർ പി.രതീശൻ കൊട്ടിയൂർ റേഞ്ച് സുധീർ നേരോത്ത് എന്നിവരുടെ തീരുമാന പ്രകാരമായിരുന്നു കുരങ്ങിന്റെ സംരക്ഷണ ചുമതല മാർക്ക് ഏറ്റെടുത്തത്. പാലും ഓട്‌സുമടക്കമുളള വസ്തുക്കളാണ് ഇപ്പോൾ കുരങ്ങിന് ഭക്ഷണമായി നൽകുന്നത്. ഇത്ര ചെറു പ്രായത്തിൽ അമ്മ കുരങ്ങ് കുട്ടികളെ ഒറ്റക്കാക്കാറില്ല. അമ്മ കുരങ്ങ് ചത്ത് പോയതാവാനാണ് സാദ്ധ്യത. രണ്ട് മൂന്ന് മാസത്തെ പരിപാലനത്തിന് ശേഷം ഇതിനെ തിരികെ കാട്ടിലേക്കയക്കുമെന്നും റിയാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |