തിരുവനന്തപുരം: പ്രസവാവധിക്കായി മുൻകൂട്ടി നൽകിയ അപേക്ഷ അനുവദിക്കാതെ, പ്രസവം കഴിഞ്ഞ് എട്ടുദിവസമായ യുവതിയെ വിശദീകരണത്തിനായി വിളിച്ചുവരുത്തി മൂന്നു മണിക്കൂർ കാത്തുനിറുത്തി കേരള സർവകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാറുടെ ക്രൂരത.
അഡ്‌മിനിസ്ട്രേഷൻ വിഭാഗത്തിലെ അസിസ്റ്റന്റ് കഴിഞ്ഞ ആറിന് ആറുമാസത്തെ പ്രസവാവധി സെക്ഷനിൽ നൽകിയിരുന്നു. തന്നെ നേരിട്ട് കണ്ട് അവധി നൽകിയില്ലെന്ന കാരണത്താൽ അഡ്‌മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ഡെപ്യൂട്ടി രജിസ്ട്രാർ ഡി.എസ്. സന്തോഷ് കുമാർ അവധി അനുവദിച്ചില്ല.
8ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അസിസ്റ്റന്റ് 10ന് പ്രസവിച്ചു. പിന്നാലെ, അവധിക്കാര്യത്തിൽ വിശദീകരണം തേടി വാഴ്സിറ്റിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാറുടെ എതിർപ്പുള്ളതിനാൽ അവധി അനുവദിക്കാനാവില്ലെന്നും നേരിട്ടെത്തി വിശദീകരിക്കണമെന്നും സർവകലാശാലയിൽ നിന്ന് ആവശ്യപ്പെട്ടു.
ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ ബന്ധുവീട്ടിലാക്കി 35കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്ന് 18ന് ഭർത്താവുമൊത്ത് അസിസ്റ്റന്റ് വാഴ്സിറ്റിയിലെത്തിയെങ്കിലും മൂന്നു മണിക്കൂർ ഡെപ്യൂട്ടി രജിസ്ട്രാർ കാണാൻ കൂട്ടാക്കാതെ കാത്തുനിറുത്തുകയായിരുന്നു. രജിസ്ട്രാർ കെ.എസ്.അനിൽകുമാറിനെ വിവരമറിയിച്ചെങ്കിലും അദ്ദേഹവും കാണാൻ കൂട്ടാക്കിയില്ല. കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ രജിസ്ട്രാറും ഇടപെടാൻ തയ്യാറായില്ല. പിന്നീട് ഡെപ്യൂട്ടി രജിസ്ട്രാർ കണ്ടപ്പോൾ, പ്രസവിച്ചതായി തനിക്ക് അറിയില്ലായിരുന്നു എന്നായിരുന്നു ന്യായം. ഇതുവരെ 6മാസത്തെ പ്രസവാവധി അനുവദിച്ചിട്ടുമില്ല.
സംഭവം വിവാദമായതോടെ, അന്വേഷണത്തിന് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഉത്തരവിട്ടു. രജിസ്ട്രാർ അടിയന്തര റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. ഡെപ്യൂട്ടി രജിസ്ട്രാറുടേത് സ്ത്രീവിരുദ്ധനടപടിയും മനുഷ്യാവകാശ ലംഘനവുമാണെന്ന് കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് ഒ. റ്റി. പ്രകാശ്, ജനറൽ സെക്രട്ടറി എസ്. ഗിരീഷ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |